വാഷിംഗ്ടൺ: അപ്പോളോ 17-ന് ശേഷം നീണ്ട 54 വർഷത്തെ ഇടവേള കഴിഞ്ഞ് മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്രതിരിക്കുകയാണ്. നാസയുടെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ വിക്ഷേപണ സംവിധാനമായ എസ്‌എൽഎസ് റോക്കറ്റിലേറി ആർട്ടിമിസ് 2 ദൗത്യം ഉടൻ കെന്നഡി സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയരും. മനുഷ്യരാശിക്ക് ചന്ദ്രനിൽ സ്ഥിരതാമസമാക്കുന്നതിനും ഭാവിയിലെ ചൊവ്വാ യാത്രകൾക്കും അടിത്തറയിടുന്ന ഒരു ചരിത്രപരമായ ദൗത്യമാണിത്.
ചന്ദ്രനിൽ ലൂണാർ ഗേറ്റ്‌വേ എന്ന സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള സ്ഥിരസഞ്ചാരം സാധ്യമാകും. ചന്ദ്രനിൽ ഒരു കോളനി സ്ഥാപിച്ച് അവിടുത്തെ ഹീലിയം ത്രീ ഉൾപ്പെടെയുള്ള വിലയേറിയ ധാതുക്കൾ ഖനനം ചെയ്യുക എന്നതും ഈ ദൗത്യത്തിന്റെ ദീർഘകാല ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇത്രയും വലിയ ലക്ഷ്യങ്ങളുള്ള പദ്ധതിയായതിനാൽ ഏകദേശം 9300 കോടി യുഎസ് ഡോളറാണ് നാസ ഇതിനായി ഇതുവരെ ചെലവഴിച്ചത്.
നാല് പ്രഗത്ഭരായ യാത്രികരാണ് ഈ ദൗത്യത്തിൽ അണിനിരക്കുന്നത്. കമാൻഡറായി അമേരിക്കൻ പൗരനായ റീഡ് വീസ്മാനും പൈലറ്റായി ചന്ദ്രനിലേക്ക് പോകുന്ന ആദ്യ കറുത്തവർഗക്കാരനായ വിക്ടർ ഗ്ലോവറും ദൗത്യത്തെ നയിക്കും. ഇവർക്കൊപ്പം കനേഡിയൻ പൗരനായ ജെറമി ഹാൻസനും ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച വനിതയെന്ന റെക്കോർഡിന് ഉടമയായ ക്രിസ്റ്റീന കോച്ചും ഈ ചരിത്രയാത്രയുടെ ഭാഗമാകും.
ഭൂമിയെ 50 തവണ ചുറ്റുന്നതിന് തുല്യമായ 22 ലക്ഷം കിലോമീറ്ററാണ് സംഘം ആകെ സഞ്ചരിക്കുക. ഓറിയൺ പേടകത്തിൽ സജ്ജീകരിച്ചിരിക്കുന്ന നാല് സ്വകാര്യ അറകളും ഒരു ശുചിമുറിയും ഇവർക്കായി ഒരുക്കിയിട്ടുണ്ട്. പ്രത്യേക രീതിയിൽ തയ്യാറാക്കിയ ഭക്ഷണവും ആവശ്യത്തിന് വെള്ളവും ഓക്സിജനും പേടകത്തിൽ ശേഖരിച്ചിട്ടുണ്ട്. യാത്രയ്ക്കിടയിൽ ഭൂമിയുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെടുന്ന മുപ്പത് മിനിറ്റോളം നീളുന്ന ‘കംപ്ലീറ്റ് ബ്ലാക്ക് ഔട്ട്’ സമയം ഈ ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
NASA’s Artemis II Mission will Launch Astronauts Towards the Moon



