ദില്ലി : രാജ്യത്തെ എൽപിജി ക്ഷാമത്തിന് പരിഹാരമായി ഇന്നും നാളെയുമായി രണ്ട് വലിയ ടാങ്കർ കപ്പലുകൾ കൂടി ഇന്ത്യൻ തീരത്തെത്തും. ബി.ഡബ്ല്യു എൽമ്, ബി.ഡബ്ല്യു ടൈർ എന്നീ കപ്പലുകളിലായി ഏകദേശം 94,000 ടൺ എൽപിജിയാണ് രാജ്യത്തേക്ക് എത്തുന്നത്. സംഘർഷഭരിതമായ ഹോർമൂസ് കടലിടുക്ക് പിന്നിട്ട ഈ കപ്പലുകൾ നിലവിൽ ഇന്ത്യൻ നാവികസേനയുടെ കർശന നിരീക്ഷണത്തിലാണ്. കഴിഞ്ഞയാഴ്ച ജാഗ് വസന്ത്, നന്ദ ദേവി, ഷിവാലിക് എന്നീ കപ്പലുകൾ വിജയകരമായി ചരക്ക് എത്തിച്ചിരുന്നു. നിലവിൽ 18 കപ്പലുകൾ കൂടി ഹോർമൂസ് കടലിടുക്ക് കടക്കാനുണ്ടെന്നാണ് വിവരം.
നിലവിലെ വെല്ലുവിളികൾ കണക്കിലെടുത്ത് പേർഷ്യൻ ഗൾഫിലേക്ക് എണ്ണയും ഗ്യാസും ശേഖരിക്കാൻ പുതിയ കപ്പലുകൾ അയക്കുന്നത് നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് ഈ തീരുമാനം. ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’യുടെ ഭാഗമായി ഇന്ത്യൻ നാവികസേന കപ്പലുകൾക്ക് കൃത്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അറബിക്കടലിലും ഹോർമൂസ് മേഖലയിലും നാവികസേനയുടെ സാന്നിധ്യം ശക്തമാണ്. നേരത്തെ ‘ഓപ്പറേഷൻ സങ്കൽപി’ലൂടെ നടത്തിയതിന് സമാനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇപ്പോഴും തുടരുന്നത്.
പാചകവാതക വിതരണത്തിലെ തടസ്സം മുതലെടുത്ത് നടക്കുന്ന കരിഞ്ചന്ത തടയാൻ സംസ്ഥാനങ്ങൾ അടിയന്തരമായി കൺട്രോൾ റൂമുകൾ തുറക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ജനങ്ങളുമായി നിരന്തര സമ്പർക്കം പുലർത്താൻ പല സംസ്ഥാനങ്ങളും തയ്യാറാകുന്നില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്തെ ഊർജ്ജ പ്രതിസന്ധി പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നീങ്ങണമെന്നും അവർ വ്യക്തമാക്കി.
Relief from LPG crisis; Centre says sending two more huge tankers to India, no ships to Persian Gulf under consideration
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



