തെഹ്റാൻ: മിഡിൽ ഈസ്റ്റിനെയാകെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച സൈനിക ആക്രമണം ഒരു മാസം പിന്നിടുന്നു. കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇരുപക്ഷവും ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതോടെ മേഖലയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്ക ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്നും ഇസ്രായേൽ ‘ഓപ്പറേഷൻ റോറിങ് ലയൺ’ എന്നും പേരിട്ടിരിക്കുന്ന സംയുക്ത സൈനിക നീക്കത്തിന് എതിരെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ലൂടെയാണ് ഇറാൻ തിരിച്ചടിക്കുന്നത്. കഴിഞ്ഞ ജൂണിൽ ഇസ്രായേലിന് എതിരെ നടത്തിയ ആക്രമണത്തിന് ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’ എന്നാണ് ഇറാൻ പേര് നൽകിയിരുന്നത്.
മിനാബിലെ തീരാക്കണ്ണീർ; സ്കൂളുകൾ ചാരമായി
യുദ്ധം ആരംഭിച്ച് കൃത്യം ഒരു മാസം തികയുമ്പോൾ ഏറ്റവും വലിയ ആഘാതം നേരിടേണ്ടി വന്നത് ഇറാന്റെ ഭാവി തലമുറയ്ക്കാണ്. ഫെബ്രുവരി 28-ന് മിനാബിലെ ഒരു സ്കൂളിന് നേരെയുണ്ടായ ക്രൂരമായ ആക്രമണം ഇതിൽ ഏറ്റവും ഭീകരമായ ഒന്നായിരുന്നു. അന്ന് ആ സ്കൂളിലുണ്ടായിരുന്ന നൂറ്റി അറുപതിലേറെ കുരുന്നുകളാണ് നിമിഷങ്ങൾക്കുള്ളിൽ വെന്തുവെണ്ണീറായത്. ഇറാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ ഒരു മാസത്തിനിടെ 230-ലേറെ കുട്ടികളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. 188 ഓളം കുട്ടികൾ വിവിധ ആശുപത്രികളിൽ പരിക്കുകളോടെ ചികിത്സയിലാണ്.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യം; പടക്കളമായി മിഡിൽ ഈസ്റ്റ്
കഴിഞ്ഞ ദിവസം ഇറാന്റെ ആണവ നിലയങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തോടെ യുദ്ധത്തിന്റെ വ്യാപ്തി കൂടുതൽ വർധിച്ചിരിക്കുകയാണ്. ഇതിനോടകം ഇറാനിലെ പതിനായിരത്തിലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇറാന്റെ 92 ശതമാനം നാവിക കപ്പലുകളും തകർത്തതായും യു.എസ് സൈന്യം വ്യക്തമാക്കുന്നു. എന്നാൽ ഇതിനെയെല്ലാം പ്രതിരോധിച്ച് തങ്ങളുടെ പുതിയ സഖ്യകക്ഷികളെ കൂടി രംഗത്തിറക്കി തിരിച്ചടിക്കാനാണ് ഇറാന്റെ നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലിന് നേരെ ആക്രമണം നടത്തിക്കൊണ്ട് യെമനിലെ ഹൂതി വിമതരും ഇറാന് പിന്തുണയുമായി യുദ്ധരംഗത്തേക്ക് ഔദ്യോഗികമായി പ്രവേശിച്ചിട്ടുണ്ട്.
കോടികൾ പൊടിച്ച് അമേരിക്ക
ഒരു മാസത്തെ യുദ്ധത്തിനായി മാത്രം യു.എസ് ഇതുവരെ ചിലവഴിച്ചത് 1800 കോടി ഡോളറാണ് (ഏകദേശം ഒന്നര ലക്ഷം കോടിയിലധികം രൂപ). ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കുന്നതിനായി 20,000 കോടി ഡോളർ കൂടി പെന്റഗണിനോട് അനുവദിക്കാൻ അമേരിക്കൻ ഭരണകൂടം ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. വൻശക്തികൾ നേർക്കുനേർ പോരാടുന്ന ഈ യുദ്ധം ലോകരാജ്യങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ സാമ്പത്തിക വിദഗ്ധർ. മിനാബിലെ ആ സ്കൂൾ മുറ്റത്ത് ചോർന്ന ചോരയുടെ കറ മായും മുൻപ്, വരും ദിവസങ്ങളിൽ ഈ പശ്ചിമേഷ്യൻ പോരാട്ടം ഏത് ദിശയിലേക്ക് തിരിയുമെന്ന ആകാംക്ഷയിലാണ് ലോകം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
War in Iran completes one month; Schools reduced to ashes, more than 200 children killed; UN expresses shock




