റോം: യൂറോപ്യൻ വിപണിയെയും പോലീസിനെയും ഒരുപോലെ കുഴപ്പത്തിലാക്കി വൻ ചോക്ലേറ്റ് മോഷണം. ലോകപ്രശസ്ത ബ്രാൻഡായ കിറ്റ്കാറ്റിന്റെ 12 ടൺ ചോക്ലേറ്റ് ബാറുകൾ യാത്രാമധ്യേ കാണാതായതായി പ്രമുഖ സ്വിസ് ഭക്ഷ്യോത്പാദന കമ്പനിയായ നെസ്‌ലേ സ്ഥിരീകരിച്ചു. കൃത്യമായി പറഞ്ഞാൽ 4,13,793 ചോക്ലേറ്റ് ബാറുകളാണ് ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നത്. യൂറോപ്പിലെ വിവിധ വിപണികളിൽ എത്തിക്കേണ്ടിയിരുന്ന വലിയൊരു ശേഖരമാണ് ഇത്തരത്തിൽ ചോർച്ചയായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ആദ്യം ഇറ്റലിയിലെ നിർമ്മാണ യൂണിറ്റിൽ നിന്ന് ലോഡ് ചെയ്ത് പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് അയച്ച വാഹനമാണ് വഴിമധ്യേ കാണാതായത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ചോക്ലേറ്റുമായി പുറപ്പെട്ട വലിയ കണ്ടെയ്നർ വാഹനം എവിടെയാണെന്നോ, ഡ്രൈവർ ഉൾപ്പെടെയുള്ളവർ എവിടെയാണെന്നോ കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. മോഷണത്തിന് പിന്നിൽ സംഘടിത കവർച്ചാ സംഘമാണോ അതോ കമ്പനിക്കുള്ളിലെ ആളുകൾക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കറുത്ത വിപണിയിൽ ഈ ഉൽപ്പന്നങ്ങൾ മറിച്ചുവിൽക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിലാണ് പോലീസ്. മോഷ്ടിക്കപ്പെട്ട ചോക്ലേറ്റുകൾ അനധികൃതമായി വിപണിയിലെത്തിച്ചാൽ അവ തിരിച്ചറിയാൻ ശക്തമായ സംവിധാനം ഏർപ്പെടുത്തിയതായി നെസ്‌ലേ അധികൃതർ വ്യക്തമാക്കി. ഓരോ ചോക്ലേറ്റ് പായ്ക്കറ്റിലുമുള്ള ബാച്ച് കോഡ് പരിശോധിച്ച് ഇവ കണ്ടെത്താനാകും. സാധാരണക്കാർക്കും വ്യാപാരികൾക്കും മൊബൈൽ ഫോൺ ഉപയോഗിച്ച് ഈ ബാച്ച് നമ്പറുകൾ സ്കാൻ ചെയ്യാം. ഇങ്ങനെ സ്കാൻ ചെയ്യുമ്പോൾ അത് മോഷ്ടിക്കപ്പെട്ട പട്ടികയിലുള്ള ലോഡിൽപ്പെട്ടതാണോ എന്ന് തിരിച്ചറിയാൻ സാധിക്കുമെന്ന് കിറ്റ്കാറ്റ് വക്താവ് വ്യക്തമാക്കി.
വ്യാജമായോ അനധികൃതമായോ ഉള്ള ഇത്തരം ഉൽപ്പന്നങ്ങൾ നിങ്ങളുടെ കൈകളിൽ എത്തിയാൽ ഉടൻ തന്നെ അത് കമ്പനിയെ അറിയിക്കാനുള്ള നിർദ്ദേശങ്ങളും ഈ സ്കാനിംഗിലൂടെ ലഭ്യമാകും. വരും ദിവസങ്ങളിൽ വിപണിയിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് കമ്പനിയുടെ തീരുമാനം. ചോക്ലേറ്റുകൾ എവിടെയാണെന്നതിനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ വിവരം അറിയിക്കണമെന്ന് സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
sweet-heist-nestle-says-12-tonnes-of-kitkat-stolen
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




