ബെയ്‌റൂത്ത്: ലെബനനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ‘അൽ മനാർ’ ചാനലിലെ പ്രമുഖ റിപ്പോർട്ടർ അലി ഷുഐബ്, ‘അൽ മയദീൻ’ ചാനലിലെ ഫാത്തിമ ഫതൂനി, ഫാത്തിമയുടെ സഹോദരനും വീഡിയോ ജേണലിസ്റ്റുമായ മുഹമ്മദ് എന്നിവരാണ് മരിച്ചത്. ഇസ്രയേൽ-ലെബനൻ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇവർ ആക്രമണത്തിന് ഇരയായത്. 2023 മുതൽ മേഖലയിൽ തുടരുന്ന സംഘർഷത്തിനിടയിൽ നിരവധി മാധ്യമപ്രവർത്തകർക്ക് ഇതിനോടകം ജീവൻ നഷ്ടമായിട്ടുണ്ട്.
കൊല്ലപ്പെട്ട അലി ഷുഐബ് ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നുവെന്നും ഇസ്രയേൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് അദ്ദേഹം മാധ്യമപ്രവർത്തകന്റെ വേഷം കെട്ടിയതെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ വാദം. എന്നാൽ ഈ ആരോപണം അൽ മനാർ ചാനൽ അധികൃതർ ശക്തമായി തള്ളി. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഇസ്രയേലിന്റെ ശ്രമമാണിതെന്നും അലി ഷുഐബ് പൂർണ്ണമായും ഒരു മാധ്യമപ്രവർത്തകൻ മാത്രമായിരുന്നുവെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും യുദ്ധസാഹചര്യങ്ങളിൽ മാധ്യമപ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കാൻ ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്നും ലെബനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. നേരത്തെ റോയിട്ടേഴ്‌സ് ലേഖകൻ ഇസാം അബ്ദുള്ള ഉൾപ്പെടെയുള്ളവരുടെ മരണത്തിന് പിന്നിൽ ഇസ്രയേൽ ടാങ്കറുകളിൽ നിന്നുള്ള ഷെല്ലുകളാണെന്ന് സ്വതന്ത്ര അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നത് മേഖലയിലെ യഥാർത്ഥ വിവരങ്ങൾ പുറംലോകം അറിയുന്നത് തടയാനുള്ള ബോധപൂർവ്വമായ നീക്കമാണെന്ന ആക്ഷേപവും ശക്തമാണ്.
Israeli airstrike in Lebanon; Three journalists killed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



