ഒട്ടാവ: ന്യൂയോർക്കിലെ ലഗ്വാർഡിയ (LaGuardia) വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എയർ കാനഡ പൈലറ്റുമാരുടെ മൃതദേഹങ്ങൾ കാനഡയിൽ എത്തിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പ്രത്യേക വിമാനത്തിൽ ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ സഹപ്രവർത്തകരായ പൈലറ്റുമാർ ചേർന്നാണ് ഏറ്റുവാങ്ങിയത്. ജാസ് ഏവിയേഷൻ ഫസ്റ്റ് ഓഫീസർ മാക്കൻസി ഗന്തർ, ക്യാപ്റ്റൻ ആന്റ്വിൻ ഫോറസ്റ്റ് എന്നിവരുടെ മൃതദേഹങ്ങളാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി കാനഡയിൽ എത്തിച്ചത്. മാക്കൻസി ഗന്തറുടെ മൃതദേഹം ഒട്ടാവയിലും, ആന്റ്വിൻ ഫോറസ്റ്റിന്റേത് മോൺട്രിയാലിലുമാണ് എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച റൺവേയിൽ വിമാനവും ഫയർ ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് 24-കാരനായ ഗന്തറും 30-കാരനായ ഫോറസ്റ്റും മരണപ്പെട്ടത്. ലാൻഡ് ചെയ്തതിന് പിന്നാലെ മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്ന ഫയർ ട്രക്ക് വിമാനവുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 40 യാത്രക്കാരിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. വിമാനാപകടത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ലഗ്വാർഡിയയിലെ റൺവേ സുരക്ഷാ പരിശോധനകൾക്ക് ശേഷം വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ വീണ്ടും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.
അപകടത്തെക്കുറിച്ച് അമേരിക്കൻ ഏജൻസിയായ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) വിശദമായ അന്വേഷണം നടത്തിവരികയാണ്. തകർന്ന വിമാനവും ട്രക്കും റൺവേയിൽ നിന്ന് ഹാംഗറിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാരുടെ ബാഗുകളും മറ്റ് വ്യക്തിഗത വസ്തുക്കളും എത്രയും വേഗം തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി എയർ കാനഡ അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
LaGuardia plane crash: Bodies of pilots brought to Canada




