കോഴിക്കോട്/ന്യൂഡൽഹി∙ രാഹുൽഗാന്ധിയുടെ കേരളത്തിലേക്കുള്ള ഇന്നത്തെ യാത്ര റദ്ദാക്കി. സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിലവിൽ ആശുപത്രിയിൽ തുടരുകയാണ്. ഇന്ന് കോഴിക്കോടായിരുന്നു രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ. വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കാനിരിക്കുന്ന മഹാറാലിയിൽ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കോഴിക്കോട്ടെ പരിപാടിക്കു ശേഷം പ്രത്യേകം സജ്ജീകരിച്ച ബസിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന തരത്തിലാണ് രാഹുലിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. ഇതിനായി വൻ സുരക്ഷാ ക്രമീകരണങ്ങൾ കോഴിക്കോട് നഗരത്തിലും വിമാനത്താവള പരിസരത്തും ഒരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ യാത്ര റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പെത്തിയത്. രാഹുലിന് പകരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ റാലിയിൽ പങ്കെടുക്കുമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖരും റാലിയിൽ അണിനിരക്കും. രാഹുലിന്റെ സന്ദർശനം കണക്കിലെടുത്ത് നഗരത്തിലും കരിപ്പൂർ വിമാനത്താവള പരിസരത്തും നേരത്തെ തന്നെ വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ പരിപാടിക്കുശേഷം മഹാറാലി കണക്കിലെടുത്ത് ഉച്ചയ്ക്ക് രണ്ടു മണി മുതൽ കോഴിക്കോട് കടപ്പുറത്തേക്കുള്ള വാഹന ഗതാഗതം നിയന്ത്രിക്കും. ഒരാൾ മാത്രം സഞ്ചരിക്കുന്ന നാലു ചക്രവാഹനങ്ങൾ പരമാവധി നഗരത്തിലേക്ക് പ്രവേശിക്കാതെ പുറത്ത് പാർക്ക് ചെയ്യണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. കണ്ണൂർ റോഡ്, രാജാജി റോഡ്, മാവൂർ റോഡ്, പുതിയറ റോഡ്, മീഞ്ചന്ത ബൈപ്പാസ്, എരഞ്ഞിപ്പാലം ബൈപ്പാസ്, വയനാട് റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് നിരോധിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rahul's Kerala visit cancelled



