ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എഐസിസി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചത്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിലവിൽ സോണിയയ്ക്കൊപ്പമുണ്ടെന്നാണ് വിവരം.
സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. വിദഗ്ധ ഡോക്ടർമാരുടെ ഒരു സംഘം അവരുടെ ആരോഗ്യസ്ഥിതി സക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂടുതൽ പരിശോധനകൾ നടന്നു വരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പത്തുദിവസം മുൻപ് തന്നെ നേരിയ ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ജനുവരി മാസത്തിലും സമാനമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സവും വിട്ടുമാറാത്ത ചുമയും കാരണമാണ് അന്ന് ചികിത്സ തേടിയത്. ജനുവരി അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവർ ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം 11-ാം തീയതിയാണ് ഡിസ്ചാർജ് ആയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
ഏതാനും മാസങ്ങളായി സോണിയ ഗാന്ധി സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് ആരോഗ്യപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുകയായിരുന്നു. എങ്കിലും പാർട്ടിയിലെ നിർണ്ണായക തീരുമാനങ്ങളിൽ അവരുടെ ഇടപെടൽ ഇപ്പോഴും തുടരുന്നുണ്ട്. സോണിയയുടെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആശങ്കയിലാണ്. വരും മണിക്കൂറുകളിൽ ആശുപത്രി അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
sonia-gandhi-admitted-to-sir-ganga-ram-hospital-kept-under-doctors-supervision
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



