ദില്ലി: ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഊർജ്ജ ഇറക്കുമതിയിൽ നേരിട്ട പ്രതിസന്ധിക്ക് പരിഹാരമായി യുഎസിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ഇന്ധന ടാങ്കറുകൾ ഇന്ത്യയിലെത്തിത്തുടങ്ങി. യുഎസിൽ നിന്നുള്ള ‘പൈക്സിസ് പയനിയർ’ എന്ന എൽപിജി ടാങ്കറും റഷ്യയിൽ നിന്നുള്ള ‘അക്വ ടൈറ്റൻ’ എന്ന ക്രൂഡ് ഓയിൽ ടാങ്കറും മംഗ്ലൂരു തുറമുഖത്താണ് എത്തിയത്. 16,714 ടൺ എൽപിജിയാണ് യുഎസ് ടാങ്കറിലുള്ളത്. ചൈനയിലേക്ക് പോകേണ്ടിയിരുന്ന ക്രൂഡ് ഓയിൽ ടാങ്കറാണ് റഷ്യ ഇന്ത്യയിലേക്ക് അയച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം ഒരു മാസത്തേക്ക് പിൻവലിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായി.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് റഷ്യ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ധനം എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയിക്കുന്നതായാണ് വിലയിരുത്തൽ. രാജ്യത്തിനകത്തെ എൽപിജി ഉത്പാദനം 40 ശതമാനം ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ധനലഭ്യത മെച്ചപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം 20 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കൂടാതെ അതിഥി തൊഴിലാളികൾക്ക് അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറുകൾ ലഭ്യമാക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാ ചട്ടക്കൂട് എന്ന നിർദ്ദേശം ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്നും ആണവനിലയങ്ങളുടെ പരിശോധനയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഭാവിയിൽ ഇറാനുനേരെ കടന്നുകയറ്റം ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഇറാൻ. സംഘർഷം പരിഹരിക്കാനുള്ള ഏത് ശ്രമത്തിനും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനൽകി.
Relief in energy crisis; LPG from US and crude oil from Russia arrive in India
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



