ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദി സംഘടനകൾക്ക് ആയുധ പരിശീലനം നൽകാനായി 20 വിദേശ പൗരന്മാർ ഇന്ത്യയിലെത്തിയതായി ദേശീയ അന്വേഷണ ഏജൻസി (NIA) വെളിപ്പെടുത്തി. റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ ഈ നീക്കം തകർത്തത്. നാല് ബാച്ചുകളിലായി എത്തിയ ഇവർ വിവിധയിടങ്ങളിലായി വിഘടനവാദികൾക്ക് പരിശീലനം നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്നാരോപിച്ച് ആറ് യുക്രൈൻ പൗരന്മാരെയും ഒരു അമേരിക്കൻ പൗരനെയുമാണ് നിലവിൽ എൻഐഎ പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഡൽഹി, ലക്‌നൗ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ നിന്നാണ് ഏഴു പേരും പിടിയിലായത്. അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ കൊൽക്കത്തയിൽ നിന്നും മറ്റു പ്രതികളെ ഡൽഹി, ലക്‌നൗ എന്നിവിടങ്ങളിൽ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മ്യാന്മാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദി സംഘടനകളുമായി ഇവർ ഗൂഢാലോചന നടത്തിയതായും വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിലെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചതായും എൻഐഎ കോടതിയെ അറിയിച്ചു.
അറസ്റ്റിലായവർ അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് സ്ഫോടനം നടത്താനും ആയുധങ്ങൾ പ്രയോഗിക്കാനും വിഘടനവാദികൾക്ക് പരിശീലനം നൽകിയതായി എൻഐഎ ഡൽഹി കോടതിയിൽ വ്യക്തമാക്കി. അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്കിന് ഈ ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വിഘടനവാദി സംഘടനകളെ ശാക്തീകരിച്ച് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്താനായിരുന്നു ഇവരുടെ നീക്കം. റഷ്യൻ ഏജൻസികളുടെ സമയബന്ധിതമായ ഇടപെടലാണ് വലിയൊരു സുരക്ഷാ ഭീഷണി ഒഴിവാക്കാൻ സഹായിച്ചത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് അറസ്റ്റിലായ ഏഴു പ്രതികളെയും ഡൽഹി കോടതി 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പരിശീലനത്തിന് എത്തിയെന്ന് കരുതുന്ന ബാക്കി 13 വിദേശികൾക്കായി രാജ്യം ഒട്ടാകെ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും നിർണ്ണായകമായ ഡിജിറ്റൽ തെളിവുകളും രേഖകളും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ സ്വകാര്യ സൈനിക ഗ്രൂപ്പുകൾക്ക് ഈ നീക്കത്തിൽ പങ്കുണ്ടോ എന്ന കാര്യവും കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരികയാണ്.
Russia gave secret information to India; 20 foreigners arrived for separatist training, says NIA
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


