ദില്ലി: 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾ സുപ്രീംകോടതിയുടെ ചരിത്രപരമായ ഉത്തരവിനെത്തുടർന്ന് ആരംഭിച്ചു. എയിംസിലെ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ച റാണയുടെ ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ഡോക്ടർമാരുടെ സംഘം നീക്കം ചെയ്തു. ഡോ. സീമ മിശ്രയുടെ നേതൃത്വത്തിലുള്ള പത്തംഗ മെഡിക്കൽ സംഘമാണ് നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്. മരണം വേഗത്തിലാക്കുക എന്നതിനേക്കാൾ, വേദനയില്ലാത്ത മരണം ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
2013-ൽ ചണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ് പഠിച്ചുകൊണ്ടിരിക്കെ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന റാണയ്ക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ യാതൊരു സാധ്യതയുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. മകന്റെ ദുരിതാവസ്ഥ കണ്ടുനിൽക്കാൻ സാധിക്കില്ലെന്നും അന്തസ്സോടെ മരിക്കാൻ അവനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വയോധികരായ മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഹർജി പരിഗണിച്ച ജസ്റ്റിസ് ജെ.ബി. പർദ്ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്. അന്തസ്സായി മരിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചികിത്സ തുടരുന്നത് കൊണ്ട് രോഗിക്ക് യാതൊരു പുരോഗതിയും ഉണ്ടാകില്ലെന്ന ഡോക്ടർമാരുടെ വിലയിരുത്തൽ കോടതി കണക്കിലെടുത്തു. മകന് വേണ്ടി നിസ്വാർത്ഥമായ തീരുമാനമെടുത്ത ഹരീഷ് റാണയുടെ കുടുംബത്തിന്റെ പ്രവൃത്തിയെ കോടതി പ്രശംസിക്കുകയും ചെയ്തു.
ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തിൽ ദയാവധത്തിന് സുപ്രീംകോടതി നേരിട്ട് അനുമതി നൽകുന്നത്. ദയാവധം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗനിർദേശങ്ങളും കോടതി എയിംസ് അധികൃതർക്ക് നൽകിയിട്ടുണ്ട്. നീണ്ട 13 വർഷത്തെ ദുരിതപർവ്വത്തിന് ശേഷം ഹരീഷ് റാണ വേദനയില്ലാത്ത അന്ത്യത്തിലേക്ക് നീങ്ങുമ്പോൾ, ഇത് സമാനമായ അവസ്ഥയിലുള്ളവർക്ക് നിയമപരമായ വലിയൊരു വഴികാട്ടിയായി മാറും.
Harish Rana to a painless death; Country’s first euthanasia process begins with Supreme Court order
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


