കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാളിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത നീക്കങ്ങളുമായി ബിജെപി. 144 സ്ഥാനാർത്ഥികൾ ഉൾപ്പെട്ട ആദ്യഘട്ട പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്. ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തനും നിലവിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ഇത്തവണ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ അവരുടെ തട്ടകമായ ഭബാനിപ്പൂരിൽ ജനവിധി തേടും എന്നതാണ് പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ വസ്‌തുത.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയ സുവേന്ദു അധികാരി, ഇത്തവണ ഭബാനിപ്പൂരിന് പുറമെ നന്ദിഗ്രാമിലും മത്സരിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രത്തിൽ ചെന്ന് മമതയെ നേരിടുക എന്ന തന്ത്രപരമായ തീരുമാനത്തിലൂടെ ബംഗാൾ പിടിച്ചെടുക്കാനുള്ള കടുത്ത പോരാട്ടത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്. 2021-ൽ ഭബാനിപ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് മമത ബാനർജി നിയമസഭയിലെത്തിയത്.
ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 23-ന് ആദ്യ ഘട്ടവും ഏപ്രിൽ 29-ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ. ആദ്യ പട്ടികയിലെ 144 പേരും ബിജെപിയുടെ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ നിന്നുള്ളവരാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സുവേന്ദുവിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ തൃണമൂൽ കോൺഗ്രസ് ക്യാമ്പുകളും പ്രതിരോധത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
മമതാ ബാനർജിയുടെ തട്ടകമായ ഭബാനിപ്പൂരിൽ സുവേന്ദുവിനെ തന്നെ കളത്തിലിറക്കിയതിലൂടെ വലിയൊരു രാഷ്ട്രീയ സന്ദേശമാണ് ബിജെപി നൽകുന്നത്. വരും ദിവസങ്ങളിൽ ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ബംഗാൾ തിരഞ്ഞെടുപ്പ് ചിത്രം പൂർണ്ണമാകും. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബംഗാൾ പോരാട്ടത്തിൽ ഇത്തവണ ഭരണം നിലനിർത്താൻ തൃണമൂലും അധികാരം പിടിച്ചെടുക്കാൻ ബിജെപിയും സർവ്വ സജ്ജമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
bjp-bengal-election-candidates-list-announced-suvendu-adhikari-oppos-mamata
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


