ന്യൂഡൽഹി:പതിമൂന്ന് വർഷമായി ചലനമറ്റ ശരീരവുമായി മരണത്തോട് മല്ലിട്ട ഹരീഷ് റാണ ഒടുവിൽ നിത്യതയിലേക്ക് മടങ്ങുന്നു. നിഷ്ക്രിയാവധത്തിന് (Passive Euthanasia) സുപ്രീംകോടതി അനുമതി നൽകിയതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഗാസിയാബാദിലെ വീട്ടിൽ നിന്നും ഹരീഷിനെ ഡൽഹി എയിംസിലേക്ക് മാറ്റിയത്. അവിടെ വെച്ച് ജീവൻ നിലനിർത്തുന്ന കൃത്രിമ സംവിധാനങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതോടെ വർഷങ്ങൾ നീണ്ട ആ യുവാവിന്റെയും കുടുംബത്തിന്റെയും വേദനയ്ക്ക് അറുതിയാകും.
ഹരീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് പ്രിയപ്പെട്ടവർ വിടപറയുന്ന ഹൃദയസ്പർശിയായ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നൊമ്പരമാകുകയാണ്. ആത്മീയ നേതാക്കൾ പ്രാർത്ഥനകൾ ചൊല്ലി നെറ്റിയിൽ തിലകം ചാർത്തി യാത്രയാക്കുമ്പോൾ കണ്ടുനിന്നവർക്കെല്ലാം അതൊരു വിങ്ങലായി. “എല്ലാവരോടും ക്ഷമിക്കൂ, എല്ലാവരോടും യാത്ര ചോദിക്കൂ, പോകാനുള്ള സമയമായി” എന്ന സന്ന്യാസിനിയുടെ വാക്കുകൾ ആ വീടിനെ കണ്ണീരിലാഴ്ത്തി.
2013-ൽ ചണ്ഡീഗഢിൽ എൻജിനീയറിങ് വിദ്യാർഥിയായിരിക്കെ താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷിന് ഗുരുതരമായി പരിക്കേറ്റത്. അന്നു മുതൽ കോമയിലായിരുന്ന മകനെ പിതാവ് അശോക് റാണയും കുടുംബവും കണ്ണിലെണ്ണയൊഴിച്ച് പരിചരിക്കുകയായിരുന്നു. മകന്റെ അവസ്ഥയിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെയാണ് അന്തസ്സോടെയുള്ള മരണത്തിനായി അവർ കോടതിയെ സമീപിച്ചത്. വെന്റിലേറ്റർ മാത്രമല്ല, ഫീഡിങ് ട്യൂബുകളും മറ്റ് കൃത്രിമ സംവിധാനങ്ങളും പിൻവലിക്കാൻ അനുമതി നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ കോടതി വിധിയാണിതെന്ന പ്രത്യേകതയുമുണ്ട്.
തന്റെ മകനെ നഷ്ടപ്പെടുന്നത് ഒരു അച്ഛനെ സംബന്ധിച്ച് അങ്ങേയറ്റം വേദനാജനകമാണെങ്കിലും, സമാനമായ ദുരിതം അനുഭവിക്കുന്ന മറ്റ് കുടുംബങ്ങൾക്ക് ഈ വിധി ഒരു ആശ്വാസമാകുമെന്ന് ഹരീഷിന്റെ പിതാവ് പറഞ്ഞു. മകന്റെ നീണ്ട വർഷത്തെ കഷ്ടപ്പാടുകൾ അവസാനിക്കുമെന്നതും അവന് അന്തസ്സോടെ മടങ്ങാൻ സാധിക്കുമെന്നതുമാണ് ആ കുടുംബത്തിന് ഇപ്പോൾ ലഭിക്കുന്ന ഏക ആശ്വാസം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Harish Rana’s emotional farewell with family as AIIMS begins passive euthanasia protocol



