ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. വ്യാഴാഴ്ച പാർലമെന്റിൽ രാജ്യത്തെ എണ്ണ-വാതക സ്ഥിതിഗതികൾ വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തിലുള്ള യുദ്ധസാഹചര്യങ്ങൾ കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയില്ലെന്നും അദ്ദേഹം അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ വിതരണത്തെ ബാധിക്കുമെന്ന ആശങ്കകൾക്കിടെയാണ് സർക്കാരിന്റെ ഈ വിശദീകരണം. മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ മാത്രമല്ല ഇന്ത്യ ആശ്രയിക്കുന്നതെന്നും നിലവിൽ റഷ്യ, നോർവേ, കാനഡ തുടങ്ങി 40-ഓളം രാജ്യങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ ശേഖരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹോർമുസ് പാത തടസ്സപ്പെട്ടാൽ നേരിടാനുള്ള ബദൽ മാർഗങ്ങൾ സജ്ജമാണെന്നും കൂടുതൽ എൽഎൻജി കാർഗോകൾ ദിവസവും ഇന്ത്യയിലെത്തുന്നുണ്ടെന്നും സർക്കാർ പാർലമെന്റിനെ അറിയിച്ചു.
ആഭ്യന്തര വിപണിയിൽ പാചകവാതക ലഭ്യത ഉറപ്പാക്കാൻ എൽപിജി ഉത്പാദനം പരമാവധിയാക്കാൻ റിഫൈനറികൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണെന്നും ശരാശരി 2.5 ദിവസത്തിനുള്ളിൽ ഡെലിവറി നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരിഭ്രാന്തി മൂലം അനാവശ്യമായി ബുക്കിംഗ് നടത്തി തിരക്ക് വർദ്ധിപ്പിക്കരുതെന്നും ഗാർഹിക വിതരണത്തിന് മുൻഗണന നൽകാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
There is no shortage of LPG; Fuel will arrive from 40 countries, India leaves out Plan B



