മോൺട്രിയൽ: മിഡിൽ ഈസ്റ്റിലെ യുദ്ധസഹചര്യത്തെത്തുടർന്ന് ജെറ്റ് ഇന്ധനവില ഉയർന്നതോടെ യൂറോപ്പിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നതായി എയർ ട്രാൻസാറ്റ്. ബുധനാഴ്ച നടന്ന ആദ്യ പാദ വരുമാന യോഗത്തിൽ കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജീൻ-ഫ്രാൻസ്വാ പ്രുനോയാണ് നിരക്ക് വർധന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ധന സർചാർജിലെ വർധനവ് നിലവിൽ ടിക്കറ്റ് നിരക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും തിരക്കുള്ള ദിവസങ്ങളിലും മത്സരമില്ലാത്ത റൂട്ടുകളിലും അധിക നിരക്ക് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 28-ന് ഇറാനുനേരെയുണ്ടായ സൈനിക നീക്കങ്ങൾ പ്രാദേശിക യുദ്ധത്തിലേക്ക് വഴിമാറിയതോടെയാണ് ആഗോള എണ്ണ വിപണിയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) കണക്കുകൾ പ്രകാരം വെറും പത്തുദിവസത്തിനുള്ളിൽ ജെറ്റ് ഇന്ധനവില ബാരലിന് 99.40 ഡോളറിൽ നിന്ന് 157.41 ഡോളറായി ഉയർന്നു. ഏകദേശം 58.4 ശതമാനത്തിന്റെ വർധനവാണിത്. ഇതേത്തുടർന്ന് എയർ ന്യൂസിലൻഡ്, ക്വാന്റാസ് എയർവേയ്‌സ്, സ്കാൻഡിനേവിയൻ എയർലൈൻസ് തുടങ്ങിയ പ്രമുഖ കമ്പനികളും നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കാനഡയിലെ മറ്റ് വിമാനക്കമ്പനികളായ വെസ്റ്റ് ജെറ്റും വരാനിരിക്കുന്ന നിരക്ക് വർധനയെക്കുറിച്ച് സൂചന നൽകി. എന്നാൽ എയർ കാനഡ, ലുഫ്താൻസ തുടങ്ങിയ കമ്പനികൾ ഇന്ധനവില നിശ്ചിത നിരക്കിൽ മുൻകൂട്ടി ഉറപ്പിക്കുന്ന ‘ഹെഡ്ജിംഗ്’ സംവിധാനം വഴി താൽക്കാലികമായി പ്രതിസന്ധി മറികടക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, ജപ്പാൻ എയർലൈൻസ് ഏപ്രിൽ ഒന്നിന് ശേഷമേ നിരക്കുകളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കൂ എന്ന് അറിയിച്ചു. മിഡിൽ ഈസ്റ്റിലെ അനിശ്ചിതാവസ്ഥ തുടരുന്നത് വരും മാസങ്ങളിലും ആഗോള വ്യോമയാന മേഖലയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Middle East conflict: Air Transat increases airfares amid fuel crisis



