ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. സംഘർഷം ഒരാഴ്ച പിന്നിടുമ്പോഴാണ് വിമാനക്കമ്പനികൾ സർവീസുകൾ വീണ്ടും തുടങ്ങിയത്. ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, കൊച്ചി, ബെംഗളൂരു, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്ക് അധിക സർവീസുകളും റിലീഫ് ഫ്ലൈറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മസ്കറ്റിലേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും മേഖലയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും സങ്കീർണ്ണമായി തുടരുകയാണ്.
യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഗൾഫ് മേഖലയിലെ വിദ്യാഭ്യാസ മേഖലയെയും ഇത് ബാധിച്ചിട്ടുണ്ട്. ഈ മാസം 11 വരെയുള്ള എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പന്ത്രണ്ടാം ക്ലാസുകാർക്ക് നാളെ നടക്കേണ്ടിയിരുന്ന പരീക്ഷയും ഇതിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, മേഖലയിൽ ആക്രമണങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞെന്ന അമേരിക്കയുടെ വാദങ്ങൾക്കിടെ ബഹ്‌റൈനിലെ മനാമയിൽ ഇറാൻ ആക്രമണം നടത്തി. ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്റുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈറ്റിലും സമാനമായ ആക്രമണങ്ങൾ നടന്നതായി സൂചനയുണ്ട്. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ വന്ന മിസൈൽ ആക്രമണം സൗദി പ്രതിരോധ സേന തടഞ്ഞു.
ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാനിൽ മരണസംഖ്യ 1230 കടന്നതായാണ് പുറത്തുവരുന്ന വിവരം. മിനാബിലെ സ്കൂളിൽ 165 കുട്ടികൾ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ജനങ്ങളുടെ കൂട്ടപ്പലായനം തുടരുകയാണ്. ഇറാഖിലെ കുർദിഷ് മേഖല വഴി ഇറാനെതിരെ കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുമ്പോൾ, ഏത് സാഹചര്യത്തെയും നേരിടുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Relief amid war; Airspace partially reopens, airlines resume services


