തിരുവനന്തപുരം: അമേരിക്കൻ സാമ്രാജ്യത്വം ലോകരാഷ്ട്രങ്ങൾക്ക് മേൽ നടത്തുന്ന കടന്നുകയറ്റങ്ങൾ അന്താരാഷ്ട്ര മര്യാദകളുടെ നഗ്നമായ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇറാനുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക സ്വീകരിക്കുന്ന യുദ്ധസമാനമായ നിലപാടുകളെയും അതിന് ഇന്ത്യൻ കേന്ദ്ര സർക്കാർ നൽകുന്ന പരോക്ഷ പിന്തുണയെയും ശക്തമായി ഭാഷയിൽ വിമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് ഇറാഖിനെതിരെ രാസായുധം ആരോപിച്ച് നടത്തിയ അധിനിവേശത്തിന് സമാനമായ തന്ത്രങ്ങളാണ് ഇപ്പോഴും അമേരിക്ക പയറ്റുന്നതെന്നും എന്നാൽ ലോകം ഇന്ന് ആ പഴയ ഭീതിയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാഖിനെ തകർക്കാൻ സദ്ദാം ഹുസൈനെ ഭീകരനായി ചിത്രീകരിച്ച അമേരിക്കൻ നടപടി ചരിത്രത്തിലെ വലിയ ക്രൂരതയായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അന്ന് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധ സംഘം പരിശോധന നടത്തി ഇറാഖിന്റെ കൈവശം രാസായുധമില്ലെന്ന് വ്യക്തമാക്കിയിട്ടും അമേരിക്ക പിന്മാറിയില്ല. ഇന്ന് ഇറാനെതിരെ ഇസ്രായേലിനെ കൂട്ടുപിടിച്ച് നടത്തുന്ന നീക്കങ്ങളെ പല രാജ്യങ്ങളും അപലപിച്ചു കഴിഞ്ഞു. വെനിസ്വേലയിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ ഇടപെടലുകൾ ആ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനായിരുന്നു. താലിബാനെ സൃഷ്ടിച്ചതും മികച്ച ഭരണാധികാരിയായിരുന്ന നജീബിനെ ക്രൂരമായി കൊലപ്പെടുത്തിയതും അമേരിക്കയുടെ പിന്തുണയോടെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പരമ്പരാഗതമായ ചേരിചേരാ നയത്തിൽ നിന്നും സാമ്രാജ്യത്വ വിരുദ്ധ നിലപാടിൽ നിന്നും നിലവിലെ കേന്ദ്ര സർക്കാർ പിന്നോട്ട് പോയത് രാജ്യത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇറാനുമായി ദൃഢമായ ബന്ധം പുലർത്തുന്ന ഇന്ത്യ, ആ രാജ്യം ആക്രമിക്കപ്പെടുമ്പോൾ മൗനം പാലിക്കുന്നത് ശരിയല്ല. നരേന്ദ്ര മോദിയും നെതന്യാഹുവും ഒരേ ആശയഗതിക്കാരായ ഇരട്ട സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ആർ.എസ്.എസ് നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഐക്യരാഷ്ട്രസഭയെപ്പോലും വകവെക്കാതെയുള്ള അമേരിക്കയുടെ കയ്യൂക്കിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
"Modi and Netanyahu are twin brothers": Chief Minister Pinarayi Vijayan criticizes the central government's stance


