കറാച്ചി/ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാകിസ്ഥാനിലെ കറാച്ചിയിൽ നടന്ന മാർച്ചിൽ വൻ സംഘർഷം. പ്രകോപിതരായ പ്രതിഷേധക്കാർ അമേരിക്കൻ കോൺസുലേറ്റിന്റെ ബാരിക്കേഡുകൾ തകർത്ത് അകത്തുകയറുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാൻ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. ഖാംനഈയുടെ വധം ഇറാൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഇറാനിലെ തെരുവുകളിൽ ആയിരക്കണക്കിന് ആളുകൾ വിലാപയാത്രയുമായി ഇറങ്ങി. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കുന്നത്.
ഖാംനഈയുടെ വധത്തിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ആളിപ്പടരുകയാണ്. ജമ്മു കാശ്മീർ, ലഡാക്ക്, ലക്നൗ എന്നിവിടങ്ങളിൽ ഷിയാ വിഭാഗം നേതാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ചുകൾ നടന്നു. പ്രതിഷേധക്കാർ ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുകയും ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിലെ ഷിയാ വിഭാഗം മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വിഘടനവാദി സംഘടനകൾ നാളെ കാശ്മീരിൽ ബന്ദിന് ആഹ്വാനം ചെയ്തു. ഇതിന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് മാറരുതെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.
ഇറാന്റെ ആഭ്യന്തര തലത്തിലും സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ഖാംനഈയുടെ മരണത്തിൽ ഒരു വിഭാഗം തെരുവിൽ പൊട്ടിക്കരയുമ്പോൾ, ഭരണകൂട വിരുദ്ധരായ മറ്റൊരു വിഭാഗം ആഹ്ലാദപ്രകടനങ്ങൾ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അമേരിക്കയിലുള്ള ഇറാൻ വംശജരും ഖാംനഈയുടെ വധത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ നിർണ്ണായക ഘട്ടത്തിൽ ലോകരാജ്യങ്ങൾ നിശബ്ദത പാലിക്കരുതെന്നും ഖാംനഈയെ വധിച്ച നടപടിയെ അപലപിക്കണമെന്നും ഇന്ത്യയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US Consulate set on fire in Karachi; six dead after gunmen open fire on protesters


