ബെംഗളൂരുവിൽ പത്തൊമ്പതുകാരി നൽകിയ പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രമുഖ കോളേജുകളിൽ പഠിക്കുന്ന സമ്പന്നരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് നടന്ന വൻ പീഡന പരമ്പരയാണ് അമൃതഹള്ളി പൊലീസ് കണ്ടെത്തിയത്. കേസിൽ മുഖ്യപ്രതിയായ സകലേശ്പുർ സ്വദേശി നിഖിൽ, പശ്ചിമ ബംഗാൾ സ്വദേശി ഡിക്സൺ സാന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ രീതിയിൽ പീഡനത്തിനിരയായ 19 പെൺകുട്ടികൾ ഇതിനോടകം പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ജക്കൂറിലെ വില്ലയിൽ നടക്കുന്ന പാർട്ടികളിലേക്ക് എത്തിക്കുകയാണ് പ്രതികളുടെ രീതി. സംഘത്തിലെ മറ്റ് യുവാക്കളാണ് പെൺകുട്ടികളെ വലയിലാക്കാൻ സഹായിച്ചിരുന്നത്. പാർട്ടിക്കിടെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിക്കുകയും, വഴങ്ങാത്തവർക്ക് പാനീയങ്ങളിൽ ലഹരി ഗുളികകൾ കലർത്തി നൽകുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മാനഹാനി ഭയന്ന് പലരും വിവരം പുറത്തുപറയാതിരുന്നതാണ് പീഡന പരമ്പര ദീർഘകാലം തുടരാൻ കാരണമായത്.
പീഡനം നടന്ന ജക്കൂറിലെ വില്ല ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റേതാണെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ നിഖിൽ ബസവേശ്വര നഗറിൽ നടത്തിയിരുന്ന സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിന്റെയും വാഷിംഗ് സെന്ററിന്റെയും മറവിലായിരുന്നു ഈ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയിരുന്നത്. പരാതി നൽകാൻ തയ്യാറായ 19കാരിയെ കള്ളക്കേസിൽ കുടുക്കാൻ നിഖിൽ ശ്രമിച്ചതായും, ഇതിന് വില്ല ഉടമയായ ഉദ്യോഗസ്ഥന്റെ ഒത്താശ ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
നിലവിൽ മൂന്ന് പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ലൈംഗിക അതിക്രമത്തിന് പുറമെ, പീഡന ദൃശ്യങ്ങൾ പകർത്തി പെൺകുട്ടികളെ പ്രതികൾ ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നോ എന്നും അമൃതഹള്ളി പൊലീസ് പരിശോധിക്കുന്നുണ്ട്. പരാതിയുമായി എത്തിയ 19 പേരുടെയും മൊഴി രേഖപ്പെടുത്തുന്ന നടപടികൾ തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതോടെ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Bengaluru gang rape case: 19 rich girls from prominent colleges were victimized, shocking details revealed


