ഒന്റാറിയോ: നോർത്തേൺ ഒന്റാറിയോയിലെ നിപിസിംഗ്-പാരി സൗണ്ട് മേഖലയിൽ സ്കൂൾ ബസ് ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചതിനെത്തുടർന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര തടസ്സപ്പെട്ടു. അലൗട്ട് ബസ് ലൈൻസ് മാനേജ്മെന്റ് മുന്നോട്ടുവെച്ച പുതിയ കരാർ വ്യവസ്ഥകൾ ജീവനക്കാർ തള്ളിയതോടെയാണ് തിങ്കളാഴ്ച മുതൽ പണിമുടക്ക് ആരംഭിച്ചത്. യുണൈറ്റഡ് സ്റ്റീൽ വർക്കേഴ്സ് ലോക്കൽ 2020 പ്രതിനിധീകരിക്കുന്ന 80 ഡ്രൈവർമാരിൽ 79 ശതമാനം പേരും കമ്പനിയുടെ വേതന വർദ്ധനവ് വാഗ്ദാനത്തിനെതിരെ വോട്ട് രേഖപ്പെടുത്തി.
വേതന നിരക്കിലെ അസമത്വമാണ് സമരത്തിന് പ്രധാന കാരണമെന്ന് യൂണിയൻ വ്യക്തമാക്കി. നിലവിൽ ഡ്രൈവർമാർക്ക് മണിക്കൂറിന് 18.11 ഡോളറാണ് ലഭിക്കുന്നത്. ഇത് മേഖലയിലെ മറ്റ് കമ്പനികൾ നൽകുന്ന 22 മുതൽ 25 ഡോളർ വരെയുള്ള നിരക്കിനേക്കാൾ വളരെ കുറവാണെന്ന് യൂണിയൻ പ്രസിഡന്റ് സ്റ്റെഫാനി ഗൺസൺ അറിയിച്ചു. എന്നാൽ 15 ശതമാനം വേതന വർദ്ധനവ് വാഗ്ദാനം ചെയ്തിരുന്നുവെന്നും പണിമുടക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചതിൽ ഖേദമുണ്ടെന്നും അലൗട്ട് ബസ് ലൈൻസ് പ്രസ്താവനയിലൂടെ അറിയിച്ചു.
കുട്ടികളെ വിലപേശൽ ഉപകരണങ്ങളായി യൂണിയൻ ഉപയോഗിക്കുന്നു എന്ന കമ്പനിയുടെ ആരോപണം സമരക്കാർ നിഷേധിച്ചു. രാവിലെ സർവീസ് നടത്തിയ ശേഷം വോട്ടെടുപ്പ് നടത്തിയാണ് പണിമുടക്ക് തീരുമാനിച്ചതെന്ന് യൂണിയൻ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മൈക്ക് സ്കോട്ട് വ്യക്തമാക്കി. തങ്ങൾ അത്യാഗ്രഹികളല്ലെന്നും അർഹമായ വേതനത്തിനായാണ് പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 ഓഗസ്റ്റിൽ കാലാവധി കഴിഞ്ഞ കരാർ പുതുക്കുന്നതിനെച്ചൊല്ലിയാണ് നിലവിൽ തർക്കം തുടരുന്നത്.
പാരി സൗണ്ട്, നോർത്ത് ബേ, റെഡ്ബ്രിഡ്ജ്, വെസ്റ്റ് നിപിസിംഗ് തുടങ്ങിയ ഇടങ്ങളിലെ 67 ബസ് റൂട്ടുകളെ സമരം ബാധിച്ചതായി നിപിസിംഗ്-പാരി സൗണ്ട് സ്റ്റുഡന്റ് ട്രാൻസ്പോർട്ടേഷൻ സർവീസസ് (NPSSTS) സ്ഥിരീകരിച്ചു. ബസ് സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കാൻ രക്ഷിതാക്കൾ സ്വന്തം നിലയ്ക്ക് ക്രമീകരണങ്ങൾ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രശ്നപരിഹാരത്തിനായി ചർച്ചകൾക്ക് തയ്യാറാണെന്ന് കമ്പനിയും യൂണിയനും അറിയിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
School bus drivers strike in Northern Ontario; nearly 2,000 students affected



