ന്യൂഡൽഹി: ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റിന്റെ ജാതി അധിക്ഷേപ പരാമർശത്തെച്ചൊല്ലി സർവ്വകലാശാലയിൽ വൻ സംഘർഷം. വിസിയുടെ രാജി ആവശ്യപ്പെട്ട് ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചാണ് എസ്എഫ്ഐ-എബിവിപി പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. മാർച്ചിലുടനീളം ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് ഇത് കല്ലേറിലും കൈയാങ്കളിയിലും അവസാനിക്കുകയുമായിരുന്നു. സമീപകാലത്ത് ക്യാമ്പസ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നാണിതെന്ന് വിദ്യാർത്ഥി യൂണിയനുകൾ അവകാശപ്പെട്ടു.
യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട ഒരു പോഡ്‌കാസ്റ്റിനിടെ വി സി നടത്തിയ പ്രസ്താവനയാണ് പ്രതിഷേധത്തിന് ആധാരമായത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം ഇല്ലാതാക്കാൻ യുജിസി കൊണ്ടുവന്ന ചട്ടങ്ങൾ യുക്തിരഹിതമാണെന്നും, ക്യാമ്പസുകളിൽ ‘സ്ഥിരമായ ഇരവാദം’ നിലനിൽക്കുന്നുണ്ടെന്നുമായിരുന്നു വിസിയുടെ വിവാദ പരാമർശം. ഈ വാദത്തെ കറുത്ത വംശജർ ഉയർത്തുന്ന വംശീയ വാദങ്ങളോടാണ് ശാന്തിശ്രീ ഉപമിച്ചത്. ഫെബ്രുവരി 16-ന് പുറത്തിറങ്ങിയ ഈ പോഡ്‌കാസ്റ്റ് പുറത്തുവന്നതോടെയാണ് ക്യാമ്പസിൽ പ്രതിഷേധം പുകയാൻ തുടങ്ങിയത്.
പ്രതിഷേധം അക്രമാസക്തമായതോടെ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി. എബിവിപി പ്രവർത്തകർ തങ്ങൾക്ക് നേരെ കല്ലെറിഞ്ഞതായി എസ്എഫ്ഐ പ്രവർത്തകർ ആരോപിക്കുമ്പോൾ, എസ്എഫ്ഐക്കാർ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് എബിവിപി തിരിച്ചടിച്ചു. വൈസ് ചാൻസലറുടെ ജാതി അധിക്ഷേപത്തിനെതിരെ ജെഎൻയുവിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തെയും പ്രതിനിധീകരിച്ചുള്ള പങ്കാളിത്തമാണ് പ്രതിഷേധത്തിൽ ഉണ്ടായതെന്ന് മുൻ ജെഎൻയു പ്രസിഡന്റ് നിതീഷ് കുമാർ വ്യക്തമാക്കി. ഇത്തരമൊരു വി സി ജെഎൻയു പോലുള്ള മഹത്തായ സ്ഥാപനത്തിന് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെത്തുടർന്ന് ക്യാമ്പസിൽ കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ജാതിവിവേചനത്തിനെതിരായ യുജിസി മാർഗ്ഗനിർദ്ദേശങ്ങളെ തള്ളിക്കളയുകയും ഇരകളെ അധിക്ഷേപിക്കുകയും ചെയ്യുന്ന വിസിയുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇടത് സംഘടനകളുടെ പക്ഷം. എന്നാൽ പ്രതിഷേധത്തിന്റെ മറവിൽ ക്യാമ്പസിൽ അരാജകത്വം സൃഷ്ടിക്കാനാണ് ഇടത് സംഘടനകൾ ശ്രമിക്കുന്നതെന്ന് എബിവിപി ആരോപിക്കുന്നു. വരും ദിവസങ്ങളിലും വിസിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാനാണ് വിദ്യാർത്ഥി യൂണിയനുകളുടെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Caste abuse: Protests erupt against JNU VC; student organizations clash


