ജോദ്പൂർ: രാജസ്ഥാനിലെ ജോദ്പൂരിലുള്ള മനായ് ഗ്രാമത്തിൽ വിവാഹദിവസം സഹോദരിമാരായ വധുക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത് നാടിനെ നടുക്കി. ദീപ് സിങ് എന്നയാളുടെ മക്കളായ ശോഭയും വിമലയുമാണ് വിവാഹ ചടങ്ങുകൾ തുടങ്ങാനിരിക്കെ മരണപ്പെട്ടത്. ഇരുവരും സ്വകാര്യ സ്കൂൾ അധ്യാപികമാരാണ്. ശനിയാഴ്ച വിവാഹ ഘോഷയാത്ര ആരംഭിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തെത്തുടർന്ന്, പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള കുടുംബത്തിന്റെ നീക്കം പോലീസ് ഇടപെട്ട് തടയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി നടന്ന ‘ബന്ദോളി’ എന്ന പരമ്പരാഗത ചടങ്ങുകളിൽ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ ഇരുവരുടെയും ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഉടൻ തന്നെ ജോദ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വീട്ടുകാർ മൃതദേഹങ്ങൾ തിരികെ എത്തിച്ച് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. എന്നാൽ പെൺകുട്ടികളുടെ അമ്മാവൻ നൽകിയ പരാതിയെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഏറ്റെടുക്കുകയും പോസ്റ്റ്‌മോർട്ടത്തിനായി മഹാത്മാഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംസ്കാര ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മൃതദേഹങ്ങളുടെ നിറം നീലയായി മാറിയിരുന്നതായി പെൺകുട്ടികളുടെ അമ്മാവൻ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, പെൺകുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ആദ്യം നിശ്ചയിച്ചിരുന്ന വിവാഹബന്ധങ്ങൾ മാറ്റി മറ്റ് രണ്ടുപേരുമായി വിവാഹം ഉറപ്പിച്ചതിലുള്ള അതൃപ്തി മരണത്തിന് കാരണമായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച കൃത്യമായ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
Wedding Tragedy: Bride Sisters Found Dead Funeral Halted
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


