കൊച്ചി: കേരള രാഷ്ട്രീയത്തിലെയും പ്രത്യേകിച്ച് തൃപ്പൂണിത്തുറയിലെയും കരുത്തനായ കോൺഗ്രസ് നേതാവ് കെ. ബാബു സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. ഡിസിസി ഓഫിസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുതിർന്ന നേതാക്കളായ മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്റേഷൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം തന്റെ തീരുമാനം പരസ്യമാക്കിയത്.
1991-ൽ എ.കെ. ആന്റണിയുടെ നിർദ്ദേശപ്രകാരം അന്ന് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന തൃപ്പൂണിത്തുറയിൽ എത്തിയതാണ് കെ. ബാബു. “ഒന്നു പോയി നോക്ക്” എന്ന ആന്റണിയുടെ വാക്കുകൾ കേട്ട് മണ്ഡലത്തിലിറങ്ങിയ ബാബുവിനെ ആറ് തവണയാണ് തൃപ്പൂണിത്തുറയിലെ ജനങ്ങൾ നിയമസഭയിലേക്ക് അയച്ചത്. സാധാരണക്കാരനായ തന്നെ ഈ നിലയിൽ എത്തിച്ചതിൽ കോൺഗ്രസ് പ്രസ്ഥാനത്തോടും മണ്ഡലത്തിലെ വോട്ടർമാരോടും വലിയ കടപ്പാടുണ്ടെന്ന് അദ്ദേഹം സ്മരിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായിരുന്ന അദ്ദേഹം എ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രധാന മുഖം കൂടിയാണ്.
സ്ഥാനാർത്ഥി ചർച്ചകളിൽ നടൻ രമേഷ് പിഷാരടിയുടെ പേര് ഉയർന്നു കേൾക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. പിഷാരടി കോൺഗ്രസ് പ്ലാറ്റ്‌ഫോമുകളിൽ ധൈര്യപൂർവ്വം നിലപാടുകൾ വ്യക്തമാക്കുന്ന കലാകാരനാണെന്നും എന്നാൽ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടി നേതൃത്വം തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പകരക്കാരനായി ആരെയും നിർദ്ദേശിക്കാനില്ലെന്നും മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും ബാബു ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2016-ൽ എം. സ്വരാജിനോട് പരാജയപ്പെട്ടെങ്കിലും 2021-ൽ 992 വോട്ടുകൾക്ക് മണ്ഡലം തിരിച്ചുപിടിച്ച ബാബുവിന്റെ പിന്മാറ്റം തൃപ്പൂണിത്തുറയിൽ പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിന് വഴിതുറക്കും. നിലവിൽ ഇ.ഡി കേസുകൾ നേരിടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പടിയിറക്കം എന്നതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
K. Babu says he will not contest again; Will Ramesh Pisharody replace him in Tripunithura?



