ചൈനീസ് കമ്പനി നിർമ്മിച്ച റോബോട്ടിനെ സ്വന്തം സൃഷ്ടിയെന്ന പേരിൽ അവതരിപ്പിച്ച ഗൽഗോട്ടിയാസ് സർവകലാശാലയ്ക്ക് ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് എക്സ്പോയിൽ (AI Impact Expo) നിന്ന് പുറത്തേയ്ക്കുള്ള വഴി. 350 കോടി രൂപ ചിലവിൽ സർവകലാശാലാ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ‘ഓറിയോൺ’ എന്ന റോബോട്ട് എന്ന അവകാശവാദത്തോടെയാണ് ഇവർ ഉച്ചകോടിയിൽ പങ്കെടുത്തത്. എന്നാൽ, ഇത് ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ (Unitree) വികസിപ്പിച്ച ഗോടു (Go2) മോഡൽ റോബോട്ട് ഡോഗാണെന്ന് തെളിഞ്ഞതോടെയാണ് നടപടി.
സർവകലാശാലയിലെ പ്രൊഫസർമാരും വിദ്യാർത്ഥികളും ഇത് തദ്ദേശീയമായി നിർമ്മിച്ചതാണെന്ന് അവകാശപ്പെട്ട് വിവിധ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയിരുന്നു. രണ്ട് ലക്ഷത്തോളം രൂപയ്ക്ക് വിപണിയിൽ ലഭ്യമായ ചൈനീസ് റോബോട്ടിനെ കോടികൾ മുടക്കി വികസിപ്പിച്ചതെന്ന പേരിൽ അവതരിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യയ്ക്ക് വലിയ നാണക്കേടുണ്ടാക്കി. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് എക്സ്പോ അധികൃതർ സർവകലാശാലയെ ഉടനടി ഉച്ചകോടിയിൽ നിന്നും പുറത്താക്കി.
വിവാദം കേന്ദ്ര സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഈ റോബോട്ടിന്റെ ചിത്രം ‘ഇന്ത്യൻ നേട്ടം’ എന്ന നിലയിൽ അഭിമാനത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ കള്ളം പുറത്തായതോടെ മന്ത്രിക്ക് ട്വീറ്റ് പിൻവലിക്കേണ്ടി വന്നു. ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും, ഉച്ചകോടി വെറും പിആർ വ്യായാമമായി മാറിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു.
സർവകലാശാലയുടെ നടപടി നാണക്കേടായതോടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. തങ്ങൾ റോബോട്ടിന്റെ നിർമ്മാണാവകാശം ഉന്നയിച്ചിട്ടില്ലെന്നാണ് സർവകലാശാലയുടെ ഇപ്പോഴത്തെ വാദം. എന്നാൽ ഓറിയോൺ എന്ന പേര് നൽകി സർവകലാശാലാ ലോഗോ പതിച്ച് പ്രദർശിപ്പിച്ചതും പ്രൊഫസർമാർ നൽകിയ അഭിമുഖങ്ങളും ഈ വിശദീകരണത്തിന് വിരുദ്ധമാണ്.
എഐ ഉച്ചകോടിയിലെ പാളിച്ചകൾ കേന്ദ്ര സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കൃത്യമായ പാസുകൾ നൽകാത്തതും, എക്സിബിഷൻ സ്റ്റാളുകളിൽ നിന്ന് എഐ ഉപകരണങ്ങൾ മോഷണം പോയതും വലിയ വാർത്തയായിരുന്നു. ക്രമീകരണങ്ങളിലെ പാളിച്ചയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ റോബോട്ട് വിവാദം ഇടിത്തീ പോലെ എത്തിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
False claims in robot manufacturing: Galgotias University banned from summit by IT Ministry


