ദില്ലി : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമം, സാമൂഹിക-വിദ്യാഭ്യാസ വിഷയങ്ങൾ, അന്താരാഷ്ട്ര സംഭവവികാസങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയമായി. ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ താൻ നടത്തിയ കേരള യാത്രയ്ക്കിടെ ജനങ്ങളിൽ നിന്ന് ശേഖരിച്ച പരാതികളും വികസന നിർദ്ദേശങ്ങളും അടങ്ങിയ റിപ്പോർട്ട് കാന്തപുരം പ്രധാനമന്ത്രിക്ക് കൈമാറി.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ അദ്ദേഹം സംസാരിച്ചു. സംസ്ഥാനത്തെ റോഡ് വികസനത്തിൽ പുരോഗതിയുണ്ടെന്നും എന്നാൽ വിമാനത്താവളങ്ങളുടെ നവീകരണത്തിന് കൂടുതൽ കേന്ദ്ര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അലിഗഡ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം സെന്ററിന്റെ പൂർണ്ണതോതിലുള്ള വികസനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി കാന്തപുരം അറിയിച്ചു.
മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ പദ്ധതികളുടെ പുനഃസ്ഥാപനം, വഖഫ് കാര്യങ്ങളിലെ ആശങ്കകൾ, പുരാതന മസ്ജിദുകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളും കാന്തപുരം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഭവങ്ങൾ ജനസംഖ്യാനുപാതികമായും പ്രാദേശിക സന്തുലിതാവസ്ഥ ഉറപ്പാക്കിയും വിതരണം ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ റംസാൻ സന്ദേശവും ആശംസകളും കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. ജാമിയ മർക്കസിന്റെയും സമസ്തയുടെയും സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Crucial meeting in Delhi; Kanthapuram invites Prime Minister to Samastha 100th anniversary conference


