ഒന്റാരിയോ : കഴിഞ്ഞ ആറുമാസത്തിനിടെ ടിമ്മിൻസിലെ നിരവധി ബിസിനസ് സ്ഥാപനങ്ങൾ ഓൺലൈൻ പേയ്മെന്റ് തട്ടിപ്പിനിരയായതായി ടിമ്മിൻസ് പോലീസ് സർവീസ് അറിയിച്ചു. പ്രമുഖ വിതരണക്കാരോ കരാറുകാരോ ആണെന്ന വ്യാജേന ഇമെയിൽ അയച്ച് പേയ്മെന്റ് രീതികളിൽ മാറ്റം വരുത്തിയെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതോടെ, സ്ഥാപനങ്ങൾ നൽകുന്ന പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്ന രീതിയാണിതെന്ന് പോലീസ് വ്യക്തമാക്കി.
ബില്ലുകൾ അടയ്ക്കാൻ വൈകുന്നു എന്ന ഓർമ്മപ്പെടുത്തൽ യഥാർത്ഥ കമ്പനികളിൽ നിന്ന് ലഭിക്കുമ്പോഴാണ് തങ്ങൾ തട്ടിപ്പിനിരയായ വിവരം പലരും തിരിച്ചറിയുന്നത്. ഇതിനോടകം തന്നെ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങൾക്ക് ആയിരക്കണക്കിന് ഡോളർ നഷ്ടപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. പണം കൈമാറുന്നതിന് മുൻപ് അക്കൗണ്ട് വിവരങ്ങളിൽ മാറ്റമുണ്ടെന്ന സന്ദേശം ലഭിച്ചാൽ, സ്ഥാപനങ്ങൾ മുൻപ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക നമ്പറിൽ വിളിച്ച് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് ഡിറ്റക്ടീവ് സർജന്റ് കാതറിൻ ബീറ്റി നിർദ്ദേശിച്ചു.
തട്ടിപ്പുകാർ ഇമെയിലുകളിൽ നൽകുന്ന ഫോൺ നമ്പറുകൾ വ്യാജമാണെന്നും ആ നമ്പറുകളിൽ ബന്ധപ്പെട്ടാൽ തട്ടിപ്പുകാർ തന്നെയാണ് മറുപടി നൽകുന്നതെന്നും കാതറിൻ ബീറ്റി മുന്നറിയിപ്പ് നൽകി. നിർമ്മാണ മേഖലയിലുള്ളവർ, എച്ച്.വി.എ.സി (HVAC) കമ്പനികൾ തുടങ്ങിയ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ പണം നഷ്ടപ്പെട്ട ചില സ്ഥാപനങ്ങളെ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
തട്ടിപ്പുകാരിലേക്ക് എത്തുന്ന പണം കണ്ടെത്തുകയോ ഇരകൾക്ക് അത് തിരികെ ലഭ്യമാക്കുകയോ ചെയ്യുന്നത് ഏറെ സങ്കീർണ്ണമായ പ്രക്രിയയാണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തട്ടിപ്പിനിരയായ സ്ഥാപനങ്ങളുടെ പേരുകൾ അന്വേഷണവിധേയമായി വെളിപ്പെടുത്തിയിട്ടില്ല. പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Online payment fraud: Timmins businesses warned of caution



