ന്യൂഡൽഹി: നിർബന്ധിത പറക്കൽ യോഗ്യതാ സർട്ടിഫിക്കറ്റ് (എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ്) ഇല്ലാതെ വിമാനങ്ങൾ സർവീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) പിഴ ചുമത്തി. സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയതിനെത്തുടർന്ന് ഒരു കോടി രൂപയാണ് പിഴയായി ഈടാക്കാൻ ഉത്തരവിട്ടത്. നവംബർ 24, 25 തീയതികളിൽ ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങൾക്കിടയിൽ എട്ട് തവണയാണ് എയർബസ് A320 വിമാനം മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ് നടത്തിയത്.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വർഷം തോറും പുതുക്കേണ്ട എആർസി (ARC) ഇല്ലാതെ യാത്രക്കാരുമായി പറന്നത് വ്യവസ്ഥാപരമായ പരാജയമാണെന്ന് ഡിജിസിഎ വിലയിരുത്തി. സംഭവത്തിൽ എയർ ഇന്ത്യ നടത്തിയ ആഭ്യന്തര അന്വേഷണത്തിലും വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് മുൻപ് പൈലറ്റുമാർ പാലിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതും പിഴ ചുമത്തുന്നതിലേക്ക് നയിച്ചു. മുപ്പത് ദിവസത്തിനുള്ളിൽ പിഴത്തുക അടയ്ക്കാനാണ് എയർലൈൻസിന് നൽകിയിരിക്കുന്ന നിർദ്ദേശം.
കഴിഞ്ഞ വർഷം അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് എയർ ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ കർശന നിരീക്ഷണം നടന്നുവരികയായിരുന്നു. ഇതിനിടെയുണ്ടായ പുതിയ വെളിപ്പെടുത്തൽ സ്ഥാപനത്തിന്റെ സുരക്ഷാ വിശ്വാസ്യതയെ പ്രതികൂലമായി ബാധിച്ചുവെന്ന് ഡിജിസിഎ ജോയിന്റ് ഡയറക്ടർ ജനറൽ മനീഷ് കുമാർ വ്യക്തമാക്കി. അടിയന്തര ഉപകരണങ്ങളുടെ പരിശോധനയിലെ അപാകതകൾക്കും ഓഡിറ്റ് പിഴവുകൾക്കും മുൻപും എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t
DGCA imposes Rs 1 crore fine on Air India for operating without flight qualification certificate


