ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഒപ്പുവെച്ച ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാറിനെതിരെ ലോക്സഭയിൽ രൂക്ഷമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത സമ്മർദ്ദത്തിലാണെന്നും അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി രാജ്യം വിറ്റുതുലയ്ക്കുകയാണെന്നും ബുധനാഴ്ച ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ തകർക്കുന്നതും കർഷകരുടെ താൽപ്പര്യങ്ങളെ അട്ടിമറിക്കുന്നതുമാണ് പുതിയ കരാറെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താനുള്ള തീരുമാനം, യുഎസ് ഉൽപ്പന്നങ്ങൾക്കായി ഇറക്കുമതി താരിഫ് കുറച്ചത് തുടങ്ങിയവ രാജ്യത്തിന് തിരിച്ചടിയാകും. അദാനി ഗ്രൂപ്പിനെതിരെയുള്ള കേസുകളും വിദേശ ഫയലുകളിൽ ചില മന്ത്രിമാരുടെ പേര് ഉൾപ്പെട്ടതുമാണ് പ്രധാനമന്ത്രിയെ ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കർഷകർ, സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ചെറുകിട സംരംഭങ്ങൾ എന്നിവരുടെ ഭാവി കരാറിലൂടെ അപകടത്തിലായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭയിൽ ഭരണപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. സഭയെ തെറ്റിദ്ധരിപ്പിക്കുകയും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ മുൻകൂട്ടി അറിയിപ്പില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ബജറ്റ് ചർച്ചയിൽ ക്രിയാത്മകമായി ഇടപെടുന്നതിന് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
India-US trade deal: Rahul Gandhi lashes out at PM in Lok Sabha


