ഡൽഹി: ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ദേശീയ പതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം, ഗവർണർമാരുടെ പരിപാടികൾ തുടങ്ങിയ പ്രധാന ചടങ്ങുകളിലെല്ലാം ഇനി മുതൽ വന്ദേമാതരം ഉണ്ടായിരിക്കണം. ആറ് ചരണങ്ങളുള്ള, മൂന്ന് മിനിറ്റ് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പാണ് ആലപിക്കേണ്ടതെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നു.
പത്മ പുരസ്കാരങ്ങൾ പോലുള്ള ബഹുമതികൾ നൽകുന്ന ചടങ്ങുകളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റു പരിപാടികളിലും വന്ദേമാതരം ആലപിക്കണം. സിനിമാ തിയറ്ററുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും ഇത് കേൾപ്പിക്കണം. എന്നാൽ ഇത്തരം ഇടങ്ങളിൽ എഴുന്നേറ്റ് നിൽക്കണമെന്നു നിർബന്ധമില്ല.
ദേശീയ ഗാനവും ദേശീയ ഗീതവും ഒന്നിച്ച് ആലപിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ വന്ദേമാതരത്തിന് മുൻഗണന നൽകണമെന്നും അത് ആദ്യം ആലപിക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു. വന്ദേമാതരം ആലപിക്കുമ്പോൾ സദസ്സിലുള്ളവർ ആദരസൂചകമായി എഴുന്നേറ്റു നിൽക്കണം. സ്കൂൾ അസംബ്ലികളെയും ഈ പുതിയ നിബന്ധനയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സിനിമകളിലോ ഡോക്യുമെന്ററികളിലോ ദേശീയ ഗീതം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കേണ്ടതില്ല.
ദേശീയ ഗാനത്തെയോ ദേശീയ ഗീതത്തെയോ അപമാനിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ ബഹുമാനം കാട്ടാത്തവർക്ക് നിയമപ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഓർമ്മിപ്പിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Vande Mataram compulsory at all official events before Jana Gana Mana


