ഡൽഹി: വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകിക്കൊണ്ട് ഇന്ത്യയിലെ പുതിയ ബാഗേജ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച ഇളവുകളാണ് ഫെബ്രുവരി രണ്ട് മുതൽ നടപ്പിലായിരിക്കുന്നത്. വിമാനമാർഗവും കപ്പൽ മാർഗവും ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും. പത്തു വർഷം പഴക്കമുള്ള കസ്റ്റംസ് നിയമങ്ങളിൽ വരുത്തിയ കാലോചിതമായ പരിഷ്കാരങ്ങൾ വിദേശ മലയാളികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഗുണകരമാകും.
പുതുക്കിയ നിയമപ്രകാരം, നികുതിയില്ലാതെ (Duty-free) കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം 50,000 രൂപയിൽ നിന്നും 75,000 രൂപയായി ഉയർത്തി. ഇതിനുപുറമെ 25,000 രൂപ വരെയുള്ള സമ്മാനങ്ങളും യാത്രക്കാർക്ക് കൊണ്ടുവരാം. സ്വർണ്ണത്തിന്റെ കാര്യത്തിലാണ് പ്രവാസികൾക്ക് ഏറ്റവും വലിയ നേട്ടം ലഭിച്ചിരിക്കുന്നത്. നിലവിൽ സ്ത്രീകൾക്ക് 5,74,200 രൂപ മൂല്യമുള്ള 40 ഗ്രാം സ്വർണ്ണവും, പുരുഷന്മാർക്ക് 2,87,200 രൂപ മൂല്യമുള്ള 20 ഗ്രാം സ്വർണ്ണവും നികുതിയില്ലാതെ കൊണ്ടുവരാൻ സാധിക്കും.
നേരത്തെ ഇത് യഥാക്രമം ഒരു ലക്ഷം രൂപയും 50,000 രൂപയുമായിരുന്നു. സ്വർണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പഴയ നിയമം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. 18 വയസ്സിന് മുകളിലുള്ള ആർക്കും ഒരു പുതിയ ലാപ്ടോപ്പോ നോട്ട്പാഡോ നികുതിയില്ലാതെ കൊണ്ടുവരാമെന്നും പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നവർക്ക് അവരുടെ താമസ കാലയളവ് അനുസരിച്ച് ഒന്നര ലക്ഷം രൂപ മുതൽ ഏഴര ലക്ഷം രൂപ വരെ മൂല്യമുള്ള സാധനങ്ങൾ കൊണ്ടുവരാൻ ഇളവുണ്ട്. വിദേശ വിനോദസഞ്ചാരികൾക്ക് കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി 15,000 രൂപയിൽ നിന്നും 25,000 രൂപയായും വർദ്ധിപ്പിച്ചു.
എന്നാൽ ആഭരണ രൂപത്തിലല്ലാത്ത സ്വർണ്ണം (ബിസ്കറ്റ് രൂപത്തിൽ), 100-ലധികം സിഗരറ്റുകൾ, തോക്കുകൾ എന്നിവയ്ക്ക് കൃത്യമായ കസ്റ്റംസ് തീരുവ അടയ്ക്കേണ്ടതുണ്ട്. പുതിയ ഐഫോൺ പോലുള്ള വിലകൂടിയ ഉപകരണങ്ങൾ (75,000 രൂപയ്ക്ക് മുകളിൽ മൂല്യമുള്ളവ) കൊണ്ടുവരുമ്പോഴും ജാഗ്രത പാലിക്കണം. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴിയോ ഓൺലൈൻ പോർട്ടൽ വഴിയോ സെൽഫ് ഡിക്ലറേഷൻ നടത്താനുള്ള സൗകര്യവും പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
New baggage rules come into effect in India, a relief for expatriates
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82


