ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം അതേപടി അംഗീകരിച്ചുകൊണ്ട് അമേരിക്കൻ സർക്കാർ രംഗത്തെത്തി. പാക് അധീന കശ്മീരും (PoK) ചൈന നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന അക്സായി ചിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളും ഇന്ത്യയുടേതാണെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് അമേരിക്ക പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഭൂപടം സംബന്ധിച്ച് അമേരിക്ക സ്വീകരിക്കുന്ന ഈ നിർണ്ണായക നിലപാട് നയതന്ത്രതലത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് (USTR) പുറത്തിറക്കിയ പുതിയ വ്യാപാര മാർഗ്ഗരേഖകളിലാണ് ഇന്ത്യയുടെ പൂർണ്ണമായ ഭൂപടം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാര വ്യവസ്ഥകൾ വിവരിക്കാനും ഏതൊക്കെ ഉൽപ്പന്നങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിൽ കൈമാറേണ്ടതെന്ന് വ്യക്തമാക്കാനുമാണ് ഈ ഭൂപടം ഉപയോഗിച്ചിരിക്കുന്നത്. സാധാരണയായി അന്താരാഷ്ട്ര ഏജൻസികൾ തർക്കപ്രദേശങ്ങളെ ഒഴിവാക്കിയുള്ള ഭൂപടങ്ങളാണ് പ്രസിദ്ധീകരിക്കാറുള്ളത് എന്നതിനാൽ, അമേരിക്കൻ വ്യാപാര വകുപ്പിന്റെ ഈ നീക്കം ആഗോളതലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഇന്ത്യയുടെ പരമാധികാരത്തെയും രാഷ്ട്രീയ അസ്തിത്വത്തെയും പൂർണ്ണമായും അംഗീകരിക്കുന്ന അമേരിക്കയുടെ ഈ നടപടി പാകിസ്ഥാനെയും ചൈനയെയും ഒരുപോലെ അസ്വസ്ഥരാക്കിയിട്ടുണ്ട്. വ്യാപാര കരാറിന്റെ ചട്ടക്കൂടുകൾ തയ്യാറാക്കുന്നതിനിടയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് വഴി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന് അമേരിക്ക എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്ന് വ്യക്തമാക്കുന്നു.
ചൈനീസ് അധിനിവേശ പ്രദേശങ്ങൾ ഇന്ത്യയുടെ ഭൂപടത്തിൽ ഉൾപ്പെടുത്തിയത് ഏഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ നിർണ്ണായകമാണ്. വ്യാപാര കരാറിലെ പ്രാഥമിക വ്യവസ്ഥകൾ പൂർത്തിയായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ദൃഢമാകും. ഭാരതത്തിന്റെ അവിഭാജ്യ ഘടകങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഈ പ്രഖ്യാപനം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും .
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Trade deal rewrites map; PoK and Aksai Chin on American map, Pakistan and China surprised


