ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ ഔദ്യോഗിക സംയുക്ത പ്രസ്താവന പുറത്തിറങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുതിയ അധ്യായം കുറിക്കുന്ന കരാറിൽ, അമേരിക്കൻ വ്യാവസായിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് ഇന്ത്യ ഗണ്യമായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് വ്യക്തമാക്കുന്നു. അണ്ടിപ്പരിപ്പ്, കാലിത്തീറ്റയ്ക്കുള്ള ചോളം, സോയാബീൻ ഓയിൽ, വൈൻ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഈ ഇളവ് ബാധകമാകും. ഇതിനു പകരമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന പരമാവധി നികുതി 18 ശതമാനമായി നിജപ്പെടുത്തി. നിലവിൽ പിഴ തീരുവ അടക്കം 50 ശതമാനത്തോളം വരുന്ന നികുതിയാണ് ഇതോടെ പകുതിയിലധികമായി കുറയുന്നത്.
തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, രാസവസ്തുക്കൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്കാണ് 18 ശതമാനം നികുതി ഇളവിന്റെ ഗുണം ലഭിക്കുക. കരാറിന്റെ ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ജെനറിക് മരുന്നുകൾ, വജ്രം, വിമാന ഭാഗങ്ങൾ എന്നിവയുടെ നികുതി അമേരിക്ക പൂർണ്ണമായും ഒഴിവാക്കും. കൂടാതെ, ഓട്ടോമോട്ടീവ് സ്പെയർ പാർട്സുകൾക്ക് ഇന്ത്യയ്ക്ക് മുൻഗണന നൽകുന്ന പ്രത്യേക താരിഫ് നിശ്ചയിക്കാനും അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ അരിയുടെ ഇറക്കുമതിക്ക് യുഎസ് വിപണിയിൽ മുൻഗണന നൽകുമെന്നും പ്രസ്താവനയിൽ ഉറപ്പുനൽകുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നതാണ് കരാറിലെ മറ്റൊരു പ്രധാന വ്യവസ്ഥ. ഊർജ്ജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, ലോഹങ്ങൾ, നൂതന സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങൾ എന്നിവയാകും പ്രധാനമായും ഇറക്കുമതി ചെയ്യുക. വിപണിയിൽ പരസ്പര ഇളവുകൾ നൽകുമ്പോൾ അതിന്റെ നേട്ടം ഇരുരാജ്യങ്ങൾക്ക് മാത്രമാണെന്ന് ഉറപ്പുവരുത്തും. മൂന്നാം രാജ്യങ്ങൾക്ക് ഈ ഇളവുകളുടെ ഗുണഫലം ലഭിക്കില്ലെന്ന് സംയുക്ത പ്രസ്താവനയിൽ പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്.
അമേരിക്കൻ മദ്യത്തിന് (ലിക്വർ) ഇന്ത്യ താരിഫ് കുറയ്ക്കുമെന്ന് പ്രസ്താവന വ്യക്തമാക്കുന്നുണ്ടെങ്കിലും സുപ്രധാന കാർഷിക വിളകൾക്ക് ഇന്ത്യ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. തേയിലയുടെ ഇറക്കുമതി തീരുവയിൽ ഇളവ് നൽകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കൂടാതെ ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപ്പഴം, മാങ്ങ എന്നിവയുടെ ഇറക്കുമതി നിയന്ത്രണങ്ങൾ തുടരും. ഇന്ത്യൻ മസാലകൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കും ആഭ്യന്തര ക്ഷീര മേഖലയ്ക്കും കരാറിൽ പൂർണ്ണ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
അതേസമയം, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് സംയുക്ത പ്രസ്താവന മൗനം പാലിക്കുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ച് പ്രസ്താവനയിൽ ഒരിടത്തും പരാമർശമില്ല. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നികുതി ഇളവ് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നെങ്കിലും കരാറിലെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നതോടെ വ്യാപാര മേഖലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. നികുതി കുറയുന്നതോടെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിലും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിലും കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Indian clothes and medicines to cross the sea; American liquor will be cheaper in India – trade agreement is like this!


