തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബിന് മുന്നിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ഇടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് മ്യൂസിയം പോലീസ് രേഖപ്പെടുത്തി. സ്റ്റേഷനിൽ ഹാജരായ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അപകടകരമായ രീതിയിൽ വാഹനമോടിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തയ്യാറാക്കിയ എഫ്.ഐ.ആറിൽ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും അന്വേഷണത്തിൽ നടനാണ് വാഹനമോടിച്ചതെന്ന് വ്യക്തമായതോടെ നടപടികളിലേക്ക് കടക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് മണിയൻപിള്ള രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. ശബ്ദം കേട്ട ഉടനെ താൻ പാനിക് ആയെന്നും തുടർന്ന് സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നുമാണ് നടന്റെ വിശദീകരണം. താനൊരു ക്യാൻസർ രോഗിയാണെന്നും ആ സാഹചര്യത്തിലുണ്ടായ പരിഭ്രാന്തി മൂലമാണ് നിർത്താതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചടങ്ങ് കഴിഞ്ഞ് മടങ്ങവേ അമിതവേഗതയിൽ വന്ന ബൈക്ക് കാറിന്റെ പിന്നിലിടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ‘KL 01 CJ 04’ നമ്പറിലുള്ള കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചത്. വാഹനത്തിന്റെ ഉടമയായ സുധീർകുമാർ രാജു എന്നത് നടന്റെ യഥാർത്ഥ പേരാണെന്ന് പോലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അപകടത്തിന് പിന്നാലെ പോലീസ് മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ താരം പോലീസ് സ്റ്റേഷനിൽ ഹാജരായത്.
അപകടത്തിൽ പരിക്കേറ്റ നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾ ചികിത്സയിൽ തുടരുകയാണ്. നിവേദിതിന്റെ കാലുകൾക്ക് ഒടിവുണ്ട്, സൂരജിന്റെ നട്ടെല്ലിനാണ് പരിക്കേറ്റത്. പരിക്കേറ്റവർ കിംസ്, എസ് മെഡിസിറ്റി എന്നീ ആശുപത്രികളിലാണുള്ളത്. പരിക്കേറ്റ യുവാക്കളുടെ മൊഴിയും ദൃക്‌സാക്ഷി വിവരണങ്ങളും അടിസ്ഥാനമാക്കി കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Car accident: Actor Maniyanpilla Raju’s arrest recorded; Actor says it was wrong for him to not stop the vehicle



