തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ഇടിച്ച കാർ ഓടിച്ചത് താനാണെന്ന് നടൻ മണിയൻപിള്ള രാജു സ്ഥിരീകരിച്ചു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയത് പരിഭ്രാന്തി മൂലമാണെന്നും സംഭവസമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങവേ അതിവേഗത്തിൽ വന്ന ബൈക്ക് കാറിന് പിന്നിലിടിക്കുകയായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് നടൻ പറഞ്ഞു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. ‘KL 01 CJ 04’ നമ്പറിലുള്ള കാറാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചത്. വാഹനത്തിന്റെ ഉടമയായ സുധീർകുമാർ രാജു എന്നത് നടന്റെ യഥാർത്ഥ പേരാണെന്ന് പോലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അപകടത്തിന് പിന്നാലെ പോലീസ് മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്കാണ് പരിക്കേറ്റത്. നിവേദിതിന്റെ കാലുകൾക്ക് ഒടിവുണ്ട്. സൂരജിന്റെ നട്ടെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവർ നിലവിൽ കിംസ് ആശുപത്രിയിലും എസ് മെഡിസിറ്റി ആശുപത്രിയിലുമായി ചികിത്സയിലാണ്. യുവാക്കളുടെ പരിക്ക് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടുകൾ പോലീസ് ശേഖരിച്ചുവരികയാണ്.
സംഭവത്തിൽ ഇന്ന് പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് നടൻ അറിയിച്ചിട്ടുണ്ട്. കാർ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് മ്യൂസിയം പോലീസ് കടക്കും. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം നിയമപരമായ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Accident in front of Trivandrum Club: “I was the one driving the vehicle, I didn’t stop because I was scared” Maniyanpilla Raju confesses



