ഡൽഹി: രാജ്യതലസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വലിയ ചോദ്യചിഹ്നമാകുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ വർഷം ജനുവരി മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളിൽ മാത്രം ഡൽഹിയിൽ നിന്ന് 509 സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായതായി പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 807 തിരോധാന കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളുമായി ബന്ധപ്പെട്ടതാണെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത് പ്രകാരം നഗരത്തിൽ ഓരോ ദിവസവും ശരാശരി 54 പേരെ വീതം കാണാതാകുന്നുണ്ട്.
റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളിൽ 509 സ്ത്രീകളും 298 പുരുഷന്മാരും ഉൾപ്പെടുന്നു. ഇതിൽ 235 പേരെ ഇതുവരെ കണ്ടെത്താനായെങ്കിലും 572 പേരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. കാണാതായവരിൽ 191 പേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നത് മറ്റൊരു ആശങ്കാജനകമായ വസ്തുതയാണ്. ഇതിൽ തന്നെ ഭൂരിഭാഗവും പെൺകുട്ടികളാണ്. 45 ആൺകുട്ടികളെ കാണാതായപ്പോൾ 146 പെൺകുട്ടികളാണ് ഈ ചുരുങ്ങിയ കാലയളവിൽ അപ്രത്യക്ഷരായത്. കൗമാരക്കാരുടെ കാര്യമെടുത്താൽ 169 പേരെ കാണാതായതിൽ 138 പേരും പെൺകുട്ടികളാണ്. ഈ കേസുകളിൽ 71 ശതമാനവും ഇനിയും പരിഹരിക്കപ്പെടാതെ തുടരുകയാണ്.
ചെറുപ്രായത്തിലുള്ള കുട്ടികളുടെ കണക്കുകളും ആശങ്കയുണ്ടാക്കുന്നതാണ്. 8 മുതൽ 12 വയസ്സ് വരെ പ്രായമുള്ള 13 കുട്ടികളെയും 8 വയസ്സിൽ താഴെയുള്ള 9 കുട്ടികളെയും ഈ കാലയളവിൽ കാണാതായിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം ഡൽഹിയിൽ നിന്ന് 24,500-ലധികം പേരെ കാണാതായതായി പോലീസ് രേഖകൾ പറയുന്നു. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് 2.3 ലക്ഷം വരും. ഇതിൽ 52,000 കേസുകളിൽ ഇന്നും തുമ്പില്ലാതെ തുടരുകയാണ്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും സ്ത്രീകളുടെയും കുട്ടികളുടെയും കേസുകളിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Delhi under the shadow of fear; More than 500 women went missing in the first 15 days of 2026


