ന്യൂഡൽഹി: ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന പ്രത്യേക പരിശോധനയ്ക്കെതിരെ (SIR) സുപ്രീം കോടതിയിൽ നേരിട്ടെത്തി വാദങ്ങൾ നിരത്തി മുഖ്യമന്ത്രി മമത ബാനർജി. ഒരു മുഖ്യമന്ത്രി തന്നെ കോടതിയിൽ നേരിട്ടെത്തി വാദിക്കുന്നത് അത്യപൂർവ്വമായ കാഴ്ചയായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് മമത തന്റെ നിലപാടുകൾ വീറോടെ അവതരിപ്പിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായി ബംഗാളിനെ മാത്രം ലക്ഷ്യം വെക്കുകയാണെന്ന് മമത ആരോപിച്ചു. ഈ ഹർജി തന്റെ പാർട്ടിക്കുവേണ്ടിയല്ല, മറിച്ച് വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വേണ്ടിയാണെന്ന് അവർ വ്യക്തമാക്കി. സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം ‘പച്ചക്കള്ളമാണെന്നും’ മമത കോടതിയിൽ തുറന്നടിച്ചു. വാദിക്കാൻ അവസരം നൽകിയതിന് അവർ കോടതിയോട് നന്ദി അറിയിച്ചു.
മമതയുടെ വാദങ്ങൾ കേട്ട കോടതി, വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് മമത രാവിലെ കോടതിയിലെത്തിയത്. കേസിൽ കൂടുതൽ വിശദമായ വാദം കേൾക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ രാഷ്ട്രീയ പോരാട്ടം കോടതിയിലേക്കും വ്യാപിച്ചിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Election Commission is targeting Bengal; Mamata Banerjee argues valiantly in Supreme Court


