കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ചിത്രീകരിച്ചതെന്ന് പറയപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി പ്രതി അഫാന്റെ പിതാവ്. കേസിലെ വിചാരണ പൂർത്തിയാകുന്നതിന് മുൻപ് സിനിമ പുറത്തിറങ്ങുന്നത് നീതിപൂർവമായ വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് വഴിവെക്കുമെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം. സിനിമയുടെ പേരിൽ തന്റെ കുടുംബം സമൂഹമാധ്യമങ്ങളിൽ ആക്ഷേപിക്കപ്പെടുകയാണെന്നും വിചാരണ അവസാനിക്കും വരെ പ്രദർശനം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഫയൽ സ്വീകരിച്ച കോടതി വരും ദിവസങ്ങളിൽ ഇതിൽ വിശദമായ വാദം കേൾക്കും.
പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ആറിനാണ് തീയേറ്ററുകളിൽ എത്താൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന് വെഞ്ഞാറമൂട് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നും കേരളത്തിലെ വിവിധ സാമൂഹിക വിഷയങ്ങളെ കോർത്തിണക്കിയാണ് കഥയെന്നും സംവിധായകൻ പ്രതികരിച്ചു. ലഹരിവസ്തുക്കളുടെ വ്യാപനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നതെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ഫെബ്രുവരിയിലാണ് നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൊലപാതക പരമ്പര നടന്നത്. സ്വന്തം സഹോദരൻ, പിതൃസഹോദരൻ എന്നിവരടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ്. സാമ്പത്തിക തർക്കങ്ങളെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കുറ്റപത്രം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Venjaramoodu murder case: The film's release should be stopped, the father of the accused approaches the High Court



