ക്വെറ്റ: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണങ്ങളിൽ 92 ഭീകരരെ വധിച്ചതായി പാകിസ്ഥാൻ സൈന്യം അറിയിച്ചതായി റിപ്പോർട്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും സൈനിക വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. വിവിധയിടങ്ങളിൽ ഭീകരർ സാധാരണക്കാരെ ലക്ഷ്യം വെച്ചതായും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടതായും ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരോധിത വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ക്വെറ്റ, ഗ്വാദർ, നോഷ്കി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് ഒരേസമയം ആക്രമണങ്ങൾ ഉണ്ടായത്. ഗ്വാദറിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറ്റാ ഉർ റഹ്മാൻ അറിയിച്ചു. ഇവിടെ പ്രത്യാക്രമണം നടത്തിയ സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. നോഷ്കിയിൽ ഉന്നത സിവിൽ അഡ്മിനിസ്‌ട്രേറ്ററെ ഭീകരർ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്. ഇദ്ദേഹം തങ്ങളുടെ കസ്റ്റഡിയിലാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ഭീകരർ പുറത്തുവിട്ടു.
ആക്രമണങ്ങൾ വിദേശത്തുനിന്നുള്ള ഭീകര നേതാക്കൾ ആസൂത്രണം ചെയ്തതാണെന്ന് സൈനിക മാധ്യമ വിഭാഗമായ ഐ.എസ്.പി.ആർ അവകാശപ്പെട്ടു. നഗരങ്ങളോ തന്ത്രപ്രധാനമായ കേന്ദ്രങ്ങളോ പിടിച്ചെടുക്കാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയതായും പ്രസ്താവനയിൽ പറയുന്നുണ്ട്. ഭീകരർക്ക് ഇന്ത്യയുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് പാകിസ്ഥാന്റെ ആരോപണം. എന്നാൽ ഈ വാദം ഇന്ത്യ നേരത്തെ തന്നെ തള്ളിയിട്ടുണ്ട്. ആക്രമണത്തെ അപലപിച്ച ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി, ഭീകരരെ തുരത്തിയ സുരക്ഷാ സേനയെ അഭിനന്ദിച്ചു.
ബലൂചിസ്ഥാനിലെ ക്വെറ്റ, മസ്തൂങ്, ദൽബന്ദിൻ, ഖാരൻ, പാഞ്ച്‌ഗൂർ തുടങ്ങി ഒമ്പതോളം സ്ഥലങ്ങളിൽ ഒരേസമയം വെടിവെപ്പും സ്ഫോടനങ്ങളും നടന്നതായാണ് വിവരം. ചിലയിടങ്ങളിൽ ഭീകരർ റോഡുകൾ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങളെത്തുടർന്ന് വിവിധ ജില്ലകളിൽ ആശുപത്രികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ക്ലിയറൻസ് ഓപ്പറേഷനുകൾ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
വർഷങ്ങളായി വിഘടനവാദി പ്രക്ഷോഭം നിലനിൽക്കുന്ന പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ 84 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതായും 15 മണിക്കൂറോളം ഓപ്പറേഷൻ നീണ്ടുനിന്നതായും ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. വിഭവസമ്പന്നമെങ്കിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ മേഖലയിൽ വിദേശ നിക്ഷേപങ്ങൾക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും നേരെ വിഘടനവാദികൾ നിരന്തരം ആക്രമണം നടത്താറുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Tensions escalate in Balochistan: Pakistan army kills 92 terrorists; many people including women and children lose their lives


