ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത നിരാശ. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന എയിംസ് (AIIMS), ശബരി റെയിൽ തുടങ്ങിയ പ്രധാന പദ്ധതികളൊന്നും ഇത്തവണയും ബജറ്റിൽ ഇടംപിടിച്ചില്ല. ഏകദേശം ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തിലുടനീളം കേരളത്തിനായി വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.
രാജ്യത്തെ റെയിൽവേ വികസനത്തിനായി ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും അതിലൊന്നുപോലും കേരളത്തിന് അനുവദിച്ചില്ല. മുംബൈ-പൂനെ, ദില്ലി-വാരാണസി ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിൽ പുതിയ പദ്ധതികൾ വരുമ്പോൾ, ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതി കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നു. എന്നാൽ ഈ റെയിൽവേ പദ്ധതികളിലും കേരത്തെ തഴഞ്ഞു. ഇതിനെതിരെ ബജറ്റ് അവതരണത്തിനിടെ കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലമെന്റിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ബജറ്റിന്റെ തുടക്കത്തിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ‘അപൂർവ ധാതു ഇടനാഴി’ പ്രഖ്യാപിച്ചത് മാത്രമാണ് ഏക ആശ്വാസം. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ധാതു നിക്ഷേപം പ്രയോജനപ്പെടുത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. വിഴിഞ്ഞം-ചവറ മേഖലയിലെ റെയർ എർത്ത് കോറിഡോർ പദ്ധതിക്ക് കേന്ദ്ര സഹായം ലഭിക്കുമെന്ന് ഉറപ്പായെങ്കിലും, സംസ്ഥാനം ആവശ്യപ്പെട്ട 21,000 കോടിയുടെ പ്രത്യേക പാക്കേജിനെക്കുറിച്ച് ധനമന്ത്രി മൗനം പാലിച്ചു.
കാർഷിക മേഖലയിൽ നാളികേര ഉൽപ്പാദനത്തിനുള്ള പ്രോത്സാഹനവും തീരദേശങ്ങളിൽ കടലാമ സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന പ്രഖ്യാപനം കേരളത്തിന് ഗുണകരമാകും. ആയുർവേദ ചികിത്സാ പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതികളും ബജറ്റിലുണ്ട്. എന്നാൽ റബ്ബർ കർഷകർക്കായി പ്രത്യേക പാക്കേജോ വിലസ്ഥിരതാ ഫണ്ടോ ഇല്ലാത്തത് കർഷക മേഖലയെ നിരാശയിലാക്കി. പ്രവാസി പുനരധിവാസത്തിനായുള്ള പ്രത്യേക പാക്കേജും ഇക്കുറി പരിഗണിക്കപ്പെട്ടില്ല.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്ന കേരളത്തിന് ഈ ബജറ്റ് തിരിച്ചടിയാണെന്ന് ഭരണ-പ്രതിപക്ഷ നേതാക്കൾ ഒരേപോലെ പ്രതികരിച്ചു. എയിംസ് ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ വീണ്ടും നിരാകരിച്ചത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന ധനമന്ത്രി കുറ്റപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ മേഖലയിലും വലിയ കുതിപ്പിന് സഹായിക്കേണ്ട കേന്ദ്ര സഹായം ഇത്തവണയും കേരളത്തിന് അന്യമായി തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Union Budget 2026: Kerala disappointed again; No AIIMS and high-speed rail this time, budget presentation complete


