ന്യൂ ഡൽഹി: ഇന്ത്യ ഇനി മുതൽ ഇറാനിൽ നിന്നല്ല, വെനസ്വേലയിൽ നിന്നാകും എണ്ണ വാങ്ങുകയെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇതുസംബന്ധിച്ച കരാറിന്റെ രൂപരേഖ തയ്യാറായതായും ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ നിന്ന് ഇന്ത്യ പിന്മാറുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, യുഎസ് പ്രസിഡന്റിന്റെ ഈ പ്രസ്താവനയോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വെനസ്വേലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപ് ഇന്ത്യയെ പരാമർശിച്ചത്. വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയെയും ട്രംപ് സ്വാഗതം ചെയ്തിട്ടുണ്ട്. വെനസ്വേലയുമായുള്ള വ്യോമാതിർത്തി യുഎസ് കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിലെ പ്രമുഖ എണ്ണ കമ്പനികൾ നിക്ഷേപ സാധ്യതകൾ പരിശോധിക്കാൻ വെനസ്വേലയിലേക്ക് തിരിക്കുമെന്നും വൈറ്റ് ഹൗസ് അധികാരികൾ സൂചിപ്പിച്ചു.
എണ്ണ വ്യവസായ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിനുള്ള നിർണ്ണായക ബിൽ വെനസ്വേലൻ ദേശീയ അസംബ്ലി പാസാക്കിയതും അമേരിക്കയ്ക്ക് അനുകൂലമായി. യുഎസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ ബില്ലിലൂടെ അമേരിക്കൻ കമ്പനികൾക്ക് വെനസ്വേലൻ എണ്ണ ഖനനത്തിൽ നേരിട്ട് പങ്കാളികളാകാൻ സാധിക്കും. വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ യുഎസ് സേന പിടികൂടി രണ്ട് മാസം തികയും മുൻപെയാണ് ഭരണപരമായ ഈ മാറ്റങ്ങൾ.
കഴിഞ്ഞ ഡിസംബർ 3-നാണ് അന്താരാഷ്ട്ര തലത്തിൽ വൻ വിവാദമുണ്ടാക്കിയ സൈനിക നീക്കത്തിലൂടെ യുഎസ് ഡെൽറ്റ ഫോഴ്സ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയത്. വെനസ്വേലയിൽ അതിക്രമിച്ച് കയറിയ അമേരിക്കൻ സേന ഇരുവരെയും യുഎസിലേക്ക് കൊണ്ടുപോയിരുന്നു. മയക്കുമരുന്ന് കടത്ത് ആരോപിച്ചായിരുന്നു മഡുറോയെ അമേരിക്ക വേട്ടയാടിയത്. മഡുറോയെ നീക്കം ചെയ്തതോടെ വെനസ്വേലയുടെ പ്രകൃതിവിഭവങ്ങൾക്ക് മേൽ യുഎസ് പൂർണ്ണ നിയന്ത്രണം ഉറപ്പാക്കുകയാണ്.
രാജ്യാന്തര വിപണിയിലെ എണ്ണ വില നിയന്ത്രിക്കുന്നതിനും ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിനും ഇന്ത്യയെ വെനസ്വേലൻ വിപണിയുമായി അടുപ്പിക്കാനാണ് ട്രംപിന്റെ നീക്കമെന്ന് നിരീക്ഷകർ കരുതുന്നു. എന്നാൽ തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഏത് രാജ്യത്തെ ആശ്രയിക്കണം എന്നത് സംബന്ധിച്ച പരമാധികാര നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുമോ എന്നാണ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇറാനുമായുള്ള ദീർഘകാല ബന്ധം ഇന്ത്യ ഉപേക്ഷിക്കുമോ എന്നതും ചർച്ചയാകുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
‘No more Iran, oil from Venezuela is enough’; Trump declares himself, India does not respond


