പട്‌ന: സർക്കാർ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബിഹാർ സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ‘ബിഹാർ പബ്ലിക് സെർവന്റ് കണ്ടക്ട് (ഭേദഗതി) റൂൾസ് 2026’ എന്ന പുതിയ നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്. ഉദ്യോഗസ്ഥർ ഡിജിറ്റൽ ഇടങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ നിയമപ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിന് മുൻപായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. സ്വന്തം പേരിലോ വ്യാജ പേരുകളിലോ അക്കൗണ്ടുകൾ തുടങ്ങുന്നതിന് ഈ അനുമതി നിർബന്ധമാണ്. കൂടാതെ, ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയിട്ടുള്ള മൊബൈൽ നമ്പറുകളോ ഇ-മെയിൽ വിലാസങ്ങളോ ഉപയോഗിച്ച് വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ പാടില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
ജോലിസ്ഥലത്ത് നിന്നുള്ള വീഡിയോകൾ, റീലുകൾ എന്നിവ ചിത്രീകരിക്കുന്നതിനും ഔദ്യോഗിക ചർച്ചകൾ ലൈവ് സ്ട്രീം ചെയ്യുന്നതിനും ജീവനക്കാർക്ക് ഇനി മുതൽ അനുവാദമുണ്ടാകില്ല. സർക്കാർ നയങ്ങൾ, വികസന പദ്ധതികൾ, കോടതി വിധികൾ എന്നിവയെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതും രാഷ്ട്രീയ പാർട്ടികളെയോ മറ്റ് സംഘടനകളെയോ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകൾ ഇടുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. സർക്കാരിന്റെ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളായി സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കാൻ പാടില്ലെന്നും കർശന നിർദ്ദേശമുണ്ട്.
രഹസ്യ സ്വഭാവമുള്ള സർക്കാർ രേഖകളോ വിവരങ്ങളോ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത് കർശനമായി നിരോധിച്ചു. ലൈംഗിക അതിക്രമങ്ങൾക്കോ ചൂഷണങ്ങൾക്കോ ഇരയായവരുടെ വിവരങ്ങൾ, നിയമവുമായി ബന്ധപ്പെട്ട കുട്ടികളുടെ ഐഡന്റിറ്റി എന്നിവ വെളിപ്പെടുത്തുന്നതിനും വിലക്കുണ്ട്. കൂടാതെ, ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരുടെയെങ്കിലും അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള പരാമർശങ്ങളോ മുതിർന്ന ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കുമെതിരായ അധിക്ഷേപകരമായ കമന്റുകളോ സോഷ്യൽ മീഡിയയിൽ പാടില്ലെന്നും നിയമം അനുശാസിക്കുന്നു.
നിയമലംഘനം നടത്തുന്ന ജീവനക്കാർക്കെതിരെ കർശനമായ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബി. രാജേന്ദർ അറിയിച്ചു. ഡിജിറ്റൽ ലോകത്ത് സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട അന്തസ്സും അച്ചടക്കവും ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് ബിഹാർ സർക്കാർ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ ഈ സുപ്രധാന നീക്കം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Social media ban for government employees; Bihar government with strict restrictions



