നാഗപട്ടണം: വെനിസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം നേതാവ് ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ വേളാങ്കണ്ണിക്ക് സമീപം അകരഒരത്തൂർ സ്വദേശിയും സിഐടിയു പ്രവർത്തകനുമായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. ഈ മാസം പത്തിനായിരുന്നു നാഗപട്ടണം അകരഒരത്തൂരിലെ മാർക്കറ്റിന് സമീപം പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ അപ്രതീക്ഷിതമായി കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ നാഗപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടെയുണ്ടായ ഈ ദാരുണ സംഭവം പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
മരിച്ച കല്യാണ സുന്ദരത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയും വിവിധ വർഗ ബഹുജന സംഘടനകളും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകൾ പിന്നീട് സ്വദേശത്ത് നടക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Protests over Maduro’s arrest; CPM branch secretary who was burned while burning Trump’s effigy dies tragically!



