ബാരാമതി: വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന് (66) രാജ്യം കണ്ണീരോടെ വിട നൽകി. ജന്മനാടായ ബാരാമതിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ദേശീയ പതാക പുതപ്പിച്ച ഭൗതികദേഹം കാട്ടേവാടിയിലെ വസതിയിൽ നിന്ന് വിലാപയാത്രയായാണ് ബാരാമതിയിലെത്തിച്ചത്. മക്കളായ പാർത്ഥ് പവാറും ജയ് പവാറും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ബാരാമതിയിലേക്ക് ജനസാഗരം തന്നെ ഒഴുകിയെത്തി.
രാഷ്ട്രീയ രംഗത്തെ പ്രമുഖർ ബാരാമതിയിലെത്തി അന്തരിച്ച നേതാവിന് അന്ത്യോപചാരമർപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ, നടൻ റിതേഷ് ദേശ്മുഖ് തുടങ്ങി ഒട്ടനവധി പ്രമുഖർ കാട്ടേവാടിയിലെ വസതിയിലെത്തി ആദരമർപ്പിച്ചു. ബാരാമതിയിലെ വിദ്യ പ്രതിഷ്ഠാൻ സ്പോർട്സ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും അനുയായികളും അന്ത്യാഞ്ജലി അർപ്പിച്ചു. ‘അജിത് ദാദ അമർ രഹേ’ എന്ന മുദ്രാവാക്യങ്ങളാൽ ബാരാമതി നഗരം വിതുമ്പി.
ബുധനാഴ്ച രാവിലെ ബാരാമതി എയർസ്ട്രിപ്പിന് സമീപമുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. പൂനെയിൽ നിന്ന് പുറപ്പെട്ട ചാർട്ടേഡ് ലിയർജെറ്റ് വിമാനം ലാൻഡിംഗിന് തൊട്ടുമുമ്പ് തകർന്നു വീഴുകയായിരുന്നു. പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റും അദ്ദേഹത്തിന്റെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥനും അപകടത്തിൽ മരണപ്പെട്ടു. വിമാനം തകർന്നുവീണതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടന്നുവരികയാണ്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ അജിത് പവാറിന്റെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും അദ്ദേഹം പുലർത്തിയിരുന്ന കാർക്കശ്യം ‘അജിത് ദാദ’ എന്ന പേരിൽ അദ്ദേഹത്തെ ജനപ്രിയനാക്കിയിരുന്നു. നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് മഹാരാഷ്ട്രയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Ajit Dada Amar Rahe: Baramati erupted in slogans; The country bid farewell to Ajit Pawar with official honours



