വാഷിംഗ്ടൺ: ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. പുതിയ ഘട്ടത്തിൽ 16,000 ജീവനക്കാരെ കൂടി ഒഴിവാക്കാൻ തീരുമാനിച്ചതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിരിച്ചുവിടൽ സംബന്ധിച്ച വിവരം ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശം അബദ്ധത്തിൽ നേരത്തെ പുറത്തായതിന് പിന്നാലെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ഈ തീരുമാനം പ്രാഥമികമായി ബാധിക്കുക. ഒക്ടോബറിൽ പ്രഖ്യാപിച്ച 14,000 തൊട്ടടുപ്പമുള്ള തസ്തികകൾക്ക് പുറമെയാണിത്.
കമ്പനിയുടെ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും, അനാവശ്യ തസ്തികകൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ആമസോൺ സീനിയർ വൈസ് പ്രസിഡന്റ് ബെത്ത് ഗാലെറ്റി വ്യക്തമാക്കി. ‘പ്രോജക്ട് ഡോൺ’ (Project Dawn) എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കമ്പനിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ലോകമെമ്പാടുമായി 15 ലക്ഷത്തോളം ജീവനക്കാരുള്ള ആമസോണിൽ 3.5 ലക്ഷം പേരാണ് കോർപ്പറേറ്റ് തസ്തികകളിൽ ജോലി ചെയ്യുന്നത്. പുതിയ മാറ്റങ്ങൾ ഏതൊക്കെ രാജ്യങ്ങളെ നേരിട്ട് ബാധിക്കുമെന്ന കാര്യത്തിൽ കമ്പനി നിലവിൽ വ്യക്തത വരുത്തിയിട്ടില്ല.
ജെഫ് ബെസോസിന് ശേഷം ആൻഡി ജാസി ചുമതലയേറ്റെടുത്തതോടെ ആമസോണിന്റെ പ്രവർത്തന രീതികളിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആമസോൺ ഫ്രഷ്, ആമസോൺ ഗോ എന്നീ ബ്രാൻഡുകൾക്ക് കീഴിലുള്ള 70-ഓളം ഗ്രോസറി സ്റ്റോറുകൾ പൂട്ടാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന കർശന നിർദ്ദേശം നേരത്തെ തന്നെ ജീവനക്കാർക്ക് നൽകിയിരുന്നു. വരും മാസങ്ങളിൽ കൂടുതൽ തസ്തികകളിൽ പുനക്രമീകരണം ഉണ്ടായേക്കാമെന്നാണ് ടെക് ലോകത്തു നിന്നുള്ള സൂചനകൾ.
Amazon lays off 16,000 more employees in US and Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



