സിയോൾ: ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലൂടെ ഒഴുകുന്ന ഹാൻ നദിക്ക് മുകളിലെ പാലങ്ങളിൽ ആത്മഹത്യാ ശ്രമങ്ങൾ തടയാൻ കൃത്രിമ ബുദ്ധി (AI) കൊണ്ടുണ്ടാക്കിയ നിരീക്ഷണ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നതായി അധികൃതർ. അപകടസാധ്യതയുള്ള സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് ഉടൻ രക്ഷാപ്രവർത്തകരെ അറിയിക്കുന്ന ഈ സംവിധാനം നടപ്പാക്കിയതിന് ശേഷം ഹാൻ നദിയിൽ ആത്മഹത്യാ ശ്രമങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിലെ വിജയനിരക്ക് 99 ശതമാനത്തിലേറെയായി ഉയർന്നെന്നാണ് ഹാൻഗാങ് ബ്രിഡ്ജ് സിസിടിവി ഇന്റഗ്രേറ്റഡ് കൺട്രോൾ സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2012-ൽ ഇത് 56 ശതമാനമായിരുന്നു.
ഹാൻ നദിക്ക് മുകളിലെ പാലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എഐ നിയന്ത്രിത ക്യാമറകൾ അസ്വാഭാവികമായ പെരുമാറ്റങ്ങൾ നിരീക്ഷിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. ഒരാൾ അപകടസാധ്യതയുള്ള സ്ഥലത്ത് ഏറെ നേരം നിൽക്കുകയോ, സുരക്ഷിതമല്ലെന്ന് നിശ്ചയിച്ച ഭാഗത്തേക്ക് പ്രവേശിക്കുകയോ, ആത്മഹത്യാ പ്രതിരോധത്തിനായി പ്രത്യേകമായി സ്ഥാപിച്ച ടെലിഫോൺ ഉപയോഗിക്കുകയോ ചെയ്താൽ ഉടൻ തന്നെ നിയന്ത്രണ കേന്ദ്രത്തെയും രക്ഷാപ്രവർത്തകരെയും വിവരം അറിയിക്കും. ഭൂരിഭാഗം പാലങ്ങളിലും അഞ്ച് മിനിറ്റിനുള്ളിൽ അടിയന്തരസംഘങ്ങൾക്ക് എത്താനാകുന്നുണ്ടെന്നും ജീവൻ രക്ഷിക്കാൻ ഈ സമയം നിർണായകമാണെന്നുമാണ് അധികൃതർ വെളിപ്പെടുത്തുന്നത്.
ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്ന് നദിയിലേക്ക് ചാടുന്നത് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനമിടിക്കുന്നതിന് സമാനമായ ആഘാതമുണ്ടാക്കുമെന്നാണ് നിയന്ത്രണ കേന്ദ്രം വ്യക്തമാക്കുന്നത്. ആത്മഹത്യയ്ക്ക് ഉറച്ച തീരുമാനമെടുത്തവരെ പിന്തിരിപ്പിക്കുന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണെന്നും ചിലർ രക്ഷാപ്രവർത്തകരോട് മല്ലിടുകയോ ഓടിപ്പോകുകയോ ചെയ്യാറുണ്ടെന്നും അധികൃതർ പറയുന്നു. ചിലർ സൈറൺ ശബ്ദം കേൾക്കുന്ന അവസാന നിമിഷത്തിലും ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.
2025-ൽ ഹാൻ നദിക്ക് കുറുകെയുള്ള 17 പാലങ്ങളിൽ സ്ഥാപിച്ചിരുന്ന 900-ഓളം ക്യാമറകൾ 1,200-ലധികം അപകടസാഹചര്യങ്ങൾ തിരിച്ചറിഞ്ഞതായി നിയന്ത്രണ കേന്ദ്രം അറിയിച്ചു. ഇവരിൽ ഭൂരിഭാഗത്തെയും രക്ഷിക്കാനായെങ്കിലും എട്ടുപേരെ രക്ഷിക്കാനായില്ലെന്നും അധികൃതർ പറയുന്നു. 2021 മുതൽ എഐ നിരീക്ഷണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെങ്കിലും ദക്ഷിണ കൊറിയയിൽ ആത്മഹത്യയുടെ തോത് ഇപ്പോഴും ഗുരുതരമായ വെല്ലുവിളിയായി തുടരുകയാണ്. പ്രസിഡന്റ് ലീ ജെ മ്യുങ് ഇത് രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ നാണക്കേടുണ്ടാക്കുന്ന പ്രശ്നമാണെന്ന് വിശേഷിപ്പിച്ചിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം 2024-ൽ ഒരു ലക്ഷം ആളുകളിൽ 29-ലധികം പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2011-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 10 മുതൽ 49 വയസ്സുവരെയുള്ളവരുടെ മരണകാരണങ്ങളിൽ ആത്മഹത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്.
സിയോളിലെ സെന്റ് മേരീസ് ആശുപത്രിയിലെ ആത്മഹത്യാ പ്രതിരോധ വിഭാഗം ഡയറക്ടർ യൂ ജെ-ഹ്യുൻ പറയുന്നതനുസരിച്ച്, പഠനകാര്യങ്ങളിലെ മാനസികവിഷമങ്ങൾ, അമിത ജോലിഭാരം, പരാജയങ്ങൾക്ക് വ്യക്തികളെ മാത്രം ഉത്തരവാദികളാക്കുന്ന സാമൂഹിക സമീപനം എന്നിവയാണ് പലരെയും മാനസികമായി തളർത്തുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പലരും തങ്ങൾ കുടുംബത്തിനും ചുറ്റുമുള്ളവർക്കും ഭാരമായെന്നും തങ്ങൾ ഇല്ലെങ്കിൽ മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുമെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ തേടുന്നവരിൽ ഏറ്റവും വലിയ വിഭാഗവും ഇരുപതു വയസ്സു പ്രായമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
33-കാരിയായ കാർട്ടൂണിസ്റ്റ് സ്മൈലിംഗ് സ്റ്റോൺ ഹ്വാങ് ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയ ആളാണ്. 2014-ൽ ആത്മഹത്യ ചെയ്ത പിതാവിന്റെ കടബാധ്യതകളും നിയമനടപടികളും സ്വത്ത് പിടിച്ചെടുക്കലും കാരണം സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് പോലും തുടങ്ങാനാകാത്ത അവസ്ഥയിലായിരുന്നുവെന്ന് അവർ പറയുന്നു. ഇരുപതുകളിൽ ഒരേസമയം നിരവധി ജോലികൾ ചെയ്ത് കഠിനമായി ജോലി ചെയ്തിരുന്ന ഹ്വാങിന് ഒരു ഘട്ടത്തിൽ ആത്മഹത്യ ദുഃഖകരമായ തീരുമാനമല്ല, യുക്തിസഹമായ വഴിയാണെന്നായിരുന്നു തോന്നിയത്. പിന്നീട് തന്നെ മറ്റുള്ളവർ അംഗീകരിച്ചതാണ് ജീവിതത്തെ വീണ്ടും പ്രതീക്ഷയോടെ കാണാൻ സഹായിച്ചതെന്നും അവർ പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അപകടസാധ്യതകൾ കണ്ടെത്താൻ എഐ അധിഷ്ഠിത സിസിടിവി സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ജപ്പാനിലെ അസില്ല എന്ന കമ്പനി വികസിപ്പിച്ച സംവിധാനം ഒരാൾ ഉയരത്തിൽ നിന്ന് ചാടാൻ തയ്യാറെടുക്കുന്നതോ മറ്റേതെങ്കിലും അസാധാരണ പെരുമാറ്റമോ തിരിച്ചറിയാൻ കഴിവുള്ളതാണെന്ന് കമ്പനി പറയുന്നു. ഷോപ്പിങ് മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് പെരുമാറ്റരീതികൾ പഠിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നിരുന്നവരെ സുരക്ഷാ ജീവനക്കാർക്ക് മുൻകൂട്ടി തിരിച്ചറിയാനും അവരെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാനും ഈ സംവിധാനം സഹായിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
എന്നാൽ എഐ സംവിധാനങ്ങൾ മനുഷ്യരെ പകരംവയ്ക്കാനോ ജപ്പാനിലെ ആത്മഹത്യാ നിരക്ക് ഒറ്റയ്ക്ക് കുറയ്ക്കാനോ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. മാനസികാരോഗ്യ സഹായം എല്ലാവർക്കും സമയബന്ധിതമായി ലഭ്യമാക്കുന്നത് ഇപ്പോഴും വെല്ലുവിളിയാണെങ്കിലും, ഒരു ജീവനെങ്കിലും രക്ഷിക്കാനാകുന്ന സാഹചര്യം സൃഷ്ടിക്കാൻ ഇത്തരം സാങ്കേതികവിദ്യകൾക്ക് കഴിയുന്നത് വലിയ നേട്ടമാണെന്നാണ് അവരുടെ വിലയിരുത്തൽ.
AI detects danger before the jump; smart surveillance to save lives on the Han River.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






