ഒട്ടാവ: കോവിഡ് കാലത്ത് വിതരണം ചെയ്ത സഹായധനത്തിൽ അർഹതയില്ലാത്തവർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനുള്ള നീക്കം കാനഡ റവന്യൂ ഏജൻസി (CRA) ഊർജ്ജിതമാക്കി. ഏകദേശം 10 ബില്യൺ ഡോളറിലധികം തുക ഇനിയും ലഭിക്കാനുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സെർബ് (CERB) ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ സഹായം കൈപ്പറ്റിയ ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇപ്പോൾ തിരിച്ചടവ് ആവശ്യപ്പെട്ട് നോട്ടീസ് ലഭിക്കുന്നത്. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 14 ലക്ഷത്തോളം പേർ ചേർന്ന് 3.3 ബില്യൺ ഡോളർ തിരിച്ചടച്ചു കഴിഞ്ഞു. എന്നാൽ നൂറുകണക്കിന് ആളുകൾ ഇപ്പോഴും ഈ കടബാധ്യതയുടെ പേരിൽ പ്രതിസന്ധിയിലാണ്.
തിരിച്ചടവ് ഉറപ്പാക്കാൻ നികുതി റീഫണ്ടുകളും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്ന കർശന നടപടികളിലേക്ക് സി.ആർ.എ കടന്നിട്ടുണ്ട്. ആൽബർട്ടയിലെ ഒരു ദമ്പതികളോട് 33,000 ഡോളർ ഉടൻ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. സമാനമായ രീതിയിൽ ഒട്ടാവയിലെ ഒരു ഹെയർസ്റ്റൈലിസ്റ്റിന് 17,000 ഡോളറും ന്യൂ ബ്രൺസ്‌വിക്കിലെ മറ്റൊരു വ്യക്തിക്ക് 13,000 ഡോളറും അടയ്ക്കാൻ നോട്ടീസ് ലഭിച്ചു. വർഷങ്ങൾക്ക് ശേഷം പെട്ടെന്നുണ്ടായ ഈ പ്രശ്നം പല കുടുംബങ്ങളുടെയും സാമ്പത്തിക നിലതാളം തെറ്റിച്ചിരിക്കുകയാണ്. തങ്ങൾ അർഹതപ്പെട്ട ആനുകൂല്യമാണ് കൈപ്പറ്റിയതെന്ന് വാദിക്കുന്നവരും നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
CRA seeking billions in COVID benefit payments. Have you been contacted?



