ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ-വ്യാപാര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, കാനഡക്കാർക്കിടയിൽ ‘നെക്സസ്’ (Nexus) യാത്ര അപേക്ഷകളിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). കഴിഞ്ഞ ഒരു വർഷത്തിനിടെ കാനഡയിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണം പകുതിയിലധികം കുറഞ്ഞതായാണ് പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
2024-ൽ 6,95,533 പേർ നെക്സസ് കാർഡിനായി അപേക്ഷ സമർപ്പിച്ചയിടത്ത്, 2025-ൽ അപേക്ഷകരുടെ എണ്ണം 3,44,257 ആയി ചുരുങ്ങി. അതായത് മുൻവർഷത്തെ അപേക്ഷിച്ച് 50.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി അപേക്ഷകരുടെ എണ്ണത്തിൽ പ്രകടമായ വർധനവ് ഉണ്ടായതിന് ശേഷമാണ് ഇപ്പോൾ പെട്ടെന്നുള്ള ഈ തകർച്ചയുണ്ടായിരിക്കുന്നത്. അമേരിക്കൻ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും സുരക്ഷാ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് നെക്സസ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളോടും കാനഡയോടുള്ള അമേരിക്കയുടെ സമീപനത്തോടുമുള്ള വിയോജിപ്പാണ് യാത്രക്കാർ പിന്നോട്ട് പോകാൻ പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അബാകസ് ഡാറ്റയുടെ സർവ്വേ പ്രകാരം, അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിച്ചിരുന്ന കാനഡക്കാരിൽ 34 ശതമാനം പേർ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം യാത്രകൾ വേണ്ടെന്നു വെച്ചു. അപേക്ഷാ ഫീസിലുണ്ടായ വർധനവും യാത്രാ ലക്ഷ്യസ്ഥാനങ്ങളിലെ മാറ്റവും ഈ ഇടിവിന് കാരണമായിട്ടുണ്ട്.
കാനഡയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ കുറവ് അമേരിക്കയിലെ ടൂറിസം മേഖലയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ലാസ് വെഗാസിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ 10 മാസമായി കുറവ് അനുഭവപ്പെട്ടതിനെത്തുടർന്ന്, ചില ഹോട്ടലുകൾ കനേഡിയൻ ഡോളർ നേരിട്ട് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കാനഡക്കാർ തങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനങ്ങൾ അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് മാറ്റുന്നതിന്റെ സൂചനയാണിതെന്ന് ട്രാവൽ കൺസൾട്ടന്റുമാർ വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canadians back off from US travel: 50 percent drop in Nexus applications, CBSA releases data



