ന്യൂഡൽഹി: ആഗോള രാഷ്ട്രീയ-സാമ്പത്തിക രംഗത്തെ അസ്ഥിരതകൾക്ക് പരിഹാരമായി ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടിയിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം ഉണ്ടായത്. 18 വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഈ ഉടമ്പടി യാഥാർത്ഥ്യമാകുന്നത്.
ജനുവരി 27 ഇന്ത്യയുടെയും യൂറോപ്പിന്റെയും ചരിത്രത്തിലെ സുവർണ്ണ ദിനമാണെന്ന് കരാർ ഒപ്പിട്ടുകൊണ്ട് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇത് വെറുമൊരു വ്യാപാര കരാറല്ലെന്നും ഇരുപക്ഷത്തിന്റെയും പങ്കിട്ട സമൃദ്ധിക്കായുള്ള ഒരു രൂപരേഖയാണെന്നും അദ്ദേഹം പറഞ്ഞു. ലോക ജിഡിപിയുടെ 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്ന 27 രാജ്യങ്ങളുമായുള്ള ഈ ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കും. പ്രത്യേകിച്ച് ടെക്‌സ്‌റ്റൈൽസ്, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. കയറ്റുമതിക്കാർക്കും ചെറുകിട വ്യവസായികൾക്കും പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതിനൊപ്പം നിർമ്മാണ-സേവന മേഖലകളിലും ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. വിദേശ കാറുകൾക്കും മദ്യത്തിനും വില കുറയാൻ ഈ കരാർ വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വ്യാപാരത്തിനപ്പുറം പ്രതിരോധം, സുരക്ഷ, കുടിയേറ്റം എന്നീ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ ഉച്ചകോടിയിൽ തീരുമാനമായി. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കരാർ നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാകുമെന്നും ഇന്ത്യയിലെ നിക്ഷേപസാധ്യതകൾ വർദ്ധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
India joins hands with Europe; Prime Minister Narendra Modi signs trade agreement



