ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായി (EU) ഒപ്പിടാനൊരുങ്ങുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി വിദേശ കാറുകളുടെ ഇറക്കുമതി താരിഫിൽ വൻ ഇളവ് പ്രഖ്യാപിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. നിലവിൽ 110 ശതമാനം വരെയുള്ള ഉയർന്ന നികുതി 40 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ‘Mother of all deals’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നയതന്ത്ര നീക്കത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്.
പുതിയ കരാർ പ്രകാരം ഏകദേശം 16 ലക്ഷം രൂപയ്ക്ക് (15,000 യൂറോ) മുകളിൽ വിലയുള്ള നിശ്ചിത എണ്ണം കാറുകൾക്ക് ഉടനടി നികുതിയിളവ് ലഭിക്കും. ഭാവിയിൽ ഇത് 10 ശതമാനം വരെയായി കുറയ്ക്കാനും പദ്ധതിയുണ്ട്. നിലവിൽ ഇന്ത്യൻ വാഹന വിപണിയിൽ 4 ശതമാനത്തിൽ താഴെ മാത്രം പങ്കാളിത്തമുള്ള വോക്‌സ്‌വാഗൺ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, റെനോ തുടങ്ങിയ യൂറോപ്യൻ കമ്പനികൾക്ക് വിപണി പിടിക്കാൻ ഈ നീക്കം കരുത്തേകും. പ്രതിവർഷം രണ്ട് ലക്ഷം പെട്രോൾ/ഡീസൽ കാറുകൾക്ക് ഈ ആനുകൂല്യം ലഭ്യമാകും.
അതേസമയം, ആഭ്യന്തര നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര എന്നിവയുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളെ (EV) ആദ്യ അഞ്ച് വർഷത്തേക്ക് ഈ ഇളവിൽ നിന്ന് ഒഴിവാക്കിയേക്കും. അഞ്ച് വർഷത്തിന് ശേഷം മാത്രമേ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതിയിളവ് ബാധകമാകൂ. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചർച്ചയിൽ കരാർ അന്തിമമാക്കും.
കാർ താരിഫ് കുറയ്ക്കുന്നതിന് പകരമായി ഇന്ത്യൻ തുണിത്തരങ്ങൾ, ആഭരണങ്ങൾ, ഐടി സേവനങ്ങൾ എന്നിവയ്ക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും. ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് കരുതപ്പെടുന്നത്. ആഗോള വ്യാപാര നയങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഈ സഹകരണം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
India-EU free trade agreement likely to be announced tomorrow; major changes likely in luxury vehicle market


