കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യുവാവ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്നമംഗലം കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (42) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് മുൻ പഞ്ചായത്തംഗം കൂടിയായ ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ഇവർ.
ബസിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന നിലപാടിൽ ഷിംജിത ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പയ്യന്നൂർ പോലീസിന് ഇവർ ഇമെയിൽ വഴി പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സംഭവം നടന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഷിംജിതയുടെ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള അസ്വാഭാവികമായ ഒന്നും കണ്ടെത്താനായിട്ടില്ല. ഈ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ പ്രധാന ആയുധമാക്കും. കൂടാതെ, ദീപക്കിന്റെ സ്വഭാവഹത്യ നടത്തുന്ന തരത്തിൽ ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസിൽ നിർണ്ണായക തെളിവായ ഷിംജിതയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ദീപക്കിന്റെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. കേസിൽ മറ്റ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും മൊഴികൾ പോലീസ് ശേഖരിച്ചു വരികയാണ്. ഷിംജിതയുടെ ആരോപണങ്ങൾ വ്യാജമാണെന്നും സൈബർ ആക്രമണമാണ് മകന്റെ മരണത്തിന് കാരണമായതെന്നുമാണ് ദീപക്കിന്റെ മാതാപിതാക്കളുടെ പരാതി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Jail or bail?; Shimjitha’s bail application in court today



